
ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ വഴങ്ങിയില്ലെങ്കിൽ വൻ സൈനിക നീക്കം നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.
നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ കാലാവധി ഏപ്രിൽ ആറിന് അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഈ അന്ത്യശാസനം. നിശ്ചയിച്ച സമയത്തിനുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ “ഇറാനു മേൽ നരകം പെയ്തിറങ്ങും” എന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അറിയിച്ചു.
ചർച്ചകളിൽ നിന്ന് തങ്ങൾ വിട്ടുനിന്നിട്ടില്ലെന്നും എന്നാൽ അത് ശാശ്വതമായ പരിഹാരത്തിനുള്ളതാകണമെന്നും ഇറാൻ വ്യക്തമാക്കി. ചർച്ചകൾ വഴിമുട്ടി എന്ന റിപ്പോർട്ടുകൾ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം തള്ളിയിട്ടുണ്ട്. ചൈനയും പാകിസ്താനും ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ തീരുമാനം വൈകുകയാണ്.
The post ഹോർമുസ് തുറന്നില്ലെങ്കിൽ നരകം പെയ്തിറങ്ങും! ഇറാന് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം appeared first on Express Kerala.




