
കുവൈത്ത്: ലോകത്തെ നടുക്കിയ ക്രൂരമായ മാതൃഹത്യ കേസിൽ പ്രതിയായ മകന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഉറങ്ങിക്കിടന്ന എഴുപത്തിയഞ്ചുകാരിയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മുപ്പത്തിയേഴുകാരനായ കുവൈത്ത് സ്വദേശിക്കാണ് കോടതി കടുത്ത ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2025 സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വസതിയിലായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. മയക്കുമരുന്നിന്റെ ലഹരിയിൽ ഇയാൾ ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തുകയും കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തു.
Also Read: റോഡിൽ അഭ്യാസപ്രകടനം! ഡ്രൈവർമാർ പിടിയിൽ; കർശന നടപടിയുമായി അബുദാബി പൊലീസ്
കൃത്യം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ സഹോദരി ഉടൻതന്നെ മാതാവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുകയും ചെയ്തു. ലഹരിയുടെ ഉപയോഗം മനുഷ്യത്വം നഷ്ടപ്പെടുത്തിയ ഒരു കൊടുംകുറ്റകൃത്യമാണ് ഇതെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. കുവൈത്ത് നിയമമനുസരിച്ചുള്ള പരമാവധി ശിക്ഷയാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നത്.
The post ഉറങ്ങിക്കിടന്ന അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ appeared first on Express Kerala.




