തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുഴക്കരയിലെ ദീപസ്തംഭവും ആറാട്ടുപുഴ പൂരം പുറപ്പാടിനോടനുബന്ധിച്ച് നിർമ്മിച്ച അലങ്കാരഗോപുരവും ചെളി വാരിതേച്ച് അലങ്കോലമാക്കി.പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്തിക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഇ.സന്തോഷ്‌കുമാർ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ എന്നിവരും സ്ഥലത്തെത്തി. അമ്പലക്കടവിനോട് ചേർന്ന് ദേവസ്വം ഭൂമിയിലെ ദീപസ്തംഭത്തിന്റെ മുകളിലാണ് ചെളി വാരി നിറച്ചത്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ കിഴക്കെകരയില്‍ ആറാട്ടുപുഴ പൂരത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന താത്കാലിക കവാടത്തിലാണ് ചിത്രങ്ങളുള്ളത്.
വിഷയത്തില്‍ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പ്രതിഷധിച്ചു. വിശദമായി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് തൃപയാർ ദേവസ്വം മാനേജർ അന്തിക്കാട് പൊലീസില്‍ പരാതി നല്‍കി. തൃപ്രയാർ കിഴക്കേനട പൂരാഘോഷ കമ്മിറ്റി ഇത്തവണത്തെ പൂരം പുറപ്പാട് ചടങ്ങുകളുടെ ഭാഗമായി സ്ഥാപിച്ചതാണ് അലങ്കാര ഗോപുരം.
നാമജപ ഘോഷയാത്ര
സാമൂഹികദ്രോഹികളുടെ വിളയാട്ടത്തില്‍ പ്രതിഷേധിച്ച് ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിഴക്കേനടയില്‍ പ്രതിഷേധ നാമജപ ഘോഷയാത്ര നടത്തി. കിഴക്കേ നടയില്‍ നിന്നാരംഭിച്ച പ്രകടനം തൃപ്രയാർ സെന്ററിലെത്തിയ ശേഷം മടങ്ങി ക്ഷേത്രനടയില്‍ സമാപിച്ചു.

