വരന്തരപ്പിള്ളി : 2015 നവംബർ 25-ന് വരന്തരപ്പിള്ളി തൈപ്പറമ്പിൽ വിമൽ (37) എന്നയാളിൽ നിന്ന് രാത്രി 10.30-ന് റൊട്ടിപ്പടിയിൽ വെച്ച് 1000 രൂപയും മോട്ടോർ സൈക്കിളും ഭീഷണിപ്പെടുത്തി കവർച്ച ചെയ്യുകയും, മോട്ടോർ സൈക്കിൾ തിരികെ നൽകുന്നതിന് 10,000 രൂപ ആവശ്യപ്പെടുകയും ചെയ്ത കേസിൽ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി തെക്കുമുറി സ്വദേശിയായ കൊട്ടാരത്തിൽ വീട്ടിൽ സാഗർ (37) ആണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം പിടിയിലായത്.
ഈ കേസ്സിൽ ഒളിവിൽ പോയി കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു.
പ്രതി ഖത്തറിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നെടുമ്പാശ്ശേരിയിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ, ജി എസ് ഐ സുനിൽ കുമാർ, ജി എസ് സി പി ഒ രാഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


