കുന്നംകുളം : രണ്ട് എൻ ഡി പി എസ് കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി ഒളിവിൽകഴിയുന്ന പ്രതിയായ കൂനംമൂച്ചി പായൂർ സ്വദേശിയായ മമ്മസ്രായില്ലത്ത് വീട്ടിൽ അബു (30) എന്നയാളെയാണ് കുന്നംകുളം പോലീസ് നൽകിയ അപേക്ഷയിൽ കോടതി ജാമ്യം റദ്ദുചെയ്ത് പുറപ്പെടുവിച്ച വാറൻറിൽ കുന്നംകുളം പോലീസ് പിടികൂടിയത്.
2021 ഡിസംബർ 31 നാണ് ആദ്യകേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം പ്രതിഉൾപ്പെടെയുള്ള മൂന്നംഗസംഘത്തെ ചെമ്മണ്ണൂർ സെൻററിൽ കാറിൽ വില്പനയ്ക്കായി കൊണ്ടുവന്ന 3.67 ഗ്രാം എം ഡി എം എ, 0.500 കിലോഗ്രാം കഞ്ചാവ്, 1.149 കിലോഗ്രാം കഞ്ചാവ് അടങ്ങിയ ലേഹ്യം എന്നിവയുമായി കുന്നംകുളം പോലീസ് പിടികൂടുകയും പ്രതികളെ റിമാൻറ് ചെയ്യുകയുമായിരുന്നു.
ഈ കേസിലെ പ്രതികളിലൊരാളായ അബുവിന് സമാനസ്വഭാവത്തിലുള്ള ഇത്തരം കേസുകളിൽ ഉൾപെടരുത് എന്ന വ്യവസ്ഥയിൽ കോടതി ജാമ്യം നൽകുകയും ചെയ്തിരുന്നു.
2024 ജനുവരിയിൽ പ്രതി 65 ഗ്രാം മെത്താഫിറ്റമിൻ വില്പനയ്ക്കായി കൊണ്ടുവന്ന് ചൂണ്ടൽ പ്രദേശത്തെ ഒരു വീട്ടിൽ സൂക്ഷിക്കുകയും പ്രതിയെ കുന്നംകുളം പോലീസ് കണ്ടെത്തി പിടികൂടി റിമാൻറ് ചെയ്യുകയുണ്ടായി.
ഈ കേസിലും പ്രതിക്ക് കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ആദ്യകേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദുചെയ്യണമെന്ന് ആവശ്യപെട്ട് കുന്നംകുളം പോലീസ് നൽകിയ അപേക്ഷ സ്വീകരിച്ച കോടതി പ്രതിക്കെതിരെയുള്ള ജാമ്യം റദ്ദുചെയ്യുകയും പ്രതിക്കെതിരെ വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തു.
തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നിർദ്ദേശത്തിൽ കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ എൻ മുരളീധരൻെറ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണത്തിൽ കൂനംമൂച്ചിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണ സംഘം 29.4.2026 തിയ്യതി പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് കമ്മീഷണർ എൻ മുരളീധരൻ, ഇൻസ്പെക്ടർ എസ് ആർ സനീഷ്, സബ് ഇൻസ്പെക്ടർ ജിതിൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, മനീഷ്, ഷിജിൻ പോൾ എന്നിവരാണ് ഉണ്ടായിരുന്നത്


