പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന് മോദി അറിയിച്ചു. മെട്രോ യാത്രയും വർക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കണം. ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥന.പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകള്‍ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം എന്നും മോദി ആവശ്യപ്പെട്ടു. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മെട്രോ ഉള്ള നഗരങ്ങളില്‍ ഈ സൗകര്യം ഉപയോഗിക്കണം. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകള്‍ക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുകയും രാജ്യസ്നേഹമാണെന്നും നിർദ്ദേശങ്ങള്‍ അനുസരിച്ച് രാജ്യസ്നേഹം കാണിക്കണമെന്നും പ്രധാനമന്ത്രി ഹൈദരാബാദിലെ റാലിയില്‍ പറഞ്ഞു. ഇതാദ്യമായാണ് ഇന്ധന രംഗത്ത് പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന സന്ദേശം മോദി നല്‍കുന്നത്.
ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സമയത്ത് നടപടി സ്വീകരിക്കാതെ ജനങ്ങളെ സർക്കാർ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു.



