കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോൾ കെ.എസ്.യു.വിനെ മുൻനിർത്തി അപകീർത്തിപ്പെടുത്തുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ നോമിനിയായി കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തിയ വ്യക്തിയാണ് തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയിരിക്കുന്നത്. പത്തനാപുരത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നേതാവിന്റെ ശുപാർശയിലാണ് ഈ നിയമനം നടന്നതെന്നും, മുതിർന്ന നേതാക്കളെ വെല്ലുവിളിക്കാനും ഡി.സി.സി. പ്രസിഡന്റിനോട് ധിക്കാരപരമായി സംസാരിക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: കോൺഗ്രസിൽ തലമുറമാറ്റം വേണം, വി ഡി സതീശന്റെ നിലപാട് സ്വാഗതാർഹം; ഒ.ജെ. ജനീഷ്
കൊട്ടാരക്കരയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും, മറ്റൊരു മണ്ഡലത്തിലുമില്ലാത്ത പരിഗണനയാണ് കെ.എസ്.യു., യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കൊട്ടാരക്കരയിൽ നൽകിയതെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. കൊട്ടാരക്കരയിലെ പരാജയത്തെക്കുറിച്ച് പ്രതികരിക്കവെ, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളില്ലെന്നും എന്നാൽ ന്യൂനപക്ഷ മേഖലകളിൽ ഇടതുപക്ഷത്തിനുണ്ടായ മേൽക്കൈ പരിശോധിക്കപ്പെടണമെന്നും എം.പി. പറഞ്ഞു.
പത്തനാപുരത്തെ നേതാവിന്റെ സ്വന്തം വാർഡായ അഞ്ചലിൽ പോലും ബി.ജെ.പി.യാണ് വിജയിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു. കേരള കോൺഗ്രസ് (ബി) പോലെയുള്ള ശക്തമായ ഘടകകക്ഷികളുടെ അഭാവം മണ്ഡലത്തിൽ പ്രതിഫലിക്കുന്നുണ്ട്. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി തിരികെ വരാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വെളിപ്പെടുത്തി. ഇത് വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് കൂടുതൽ ശക്തമാകുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
The post കെ.എസ്.യു.വിനെ കരുവാക്കി ചെന്നിത്തല ഗ്രൂപ്പ് കളിക്കുന്നു; കൊടിക്കുന്നിൽ സുരേഷ് appeared first on Express Kerala.



