ഇരിങ്ങാലക്കുട : കോവിഡിനേക്കാളും നിപ്പയേക്കാളും 50% മുതൽ 80% വരെ മരണനിരക്ക് സാധ്യതയുള്ള എബോള ഏത് സമയത്തും ഇന്ത്യയിലും കേരളത്തിലുമെത്താം എങ്കിലും “ഭയം വേണ്ട ജാഗ്രത മതി” എന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ.
പൊതുജനാരോഗ്യ പ്രവർത്തകരും ആരോഗ്യ വകുപ്പും മുഴുവൻ ആരോഗ്യ സംവിധാനങ്ങളും ഒരുപോലെ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് എബോളയെ വലിയ ബുദ്ധിമുട്ടുകളില്ലാതെ കൈകാര്യം ചെയ്യുവാൻ സാധിക്കുമെന്ന് ആർ.എച്ച്.ഐ.എ. സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ നാല് ആഴ്ചത്തെ നിർബന്ധിത നിരീക്ഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ എയർപോർട്ടിന് അടുത്ത് തന്നെ സർക്കാർ ഏർപ്പെടുത്തണം. വവ്വാലുകളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വളരെ വേഗത്തിൽ പകരുന്നു. ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്ന ആൻ്റിബയോട്ടിക്കുകളോ പ്രതിരോധ വാക്സിനുകളോ എബോളക്കെതിരെ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. രോഗപ്രതിരോധ സംവിധാനങ്ങളും ഐസൊലേഷൻ വാർഡുകളും ഓരോ താലൂക്ക് ആശുപത്രികളിലും കൺട്രോൾ റൂമുകളും പ്രത്യേകം പരിശീലനം നൽകിയ ഡോക്ടർമാരും ജീവനക്കാരും പൊതുജനാരോഗ്യ പ്രവർത്തകരും പി.പി. കിറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും ഉടൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറണം.
ആരോഗ്യമന്ത്രിയും കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല. നിപ്പ തടയുന്നതിൽ പ്രതിരോധ പ്രവർത്തനം നല്ല രീതിയിൽ നടത്തിയ സുരേഷ് നടുവത്തൂർ ഉൾപ്പെടെയുള്ളവരുടെ അനുഭവങ്ങളും സേവനങ്ങളും നമുക്കും പ്രയോജനപ്പെടുത്താവുന്നതാണ് എന്നും റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടി.എസ്. പവിത്രൻ അധ്യക്ഷത വഹിച്ചു.
പ്രഭാകരൻ വയനാട്, രാമകൃഷ്ണൻ മുല്ലനേഴി, ജമാലുദ്ദീൻ കൊല്ലം, ആൻസി തോമാസ് കൂത്താട്ടുകുളം, കൃഷ്ണനുണ്ണി പൊയ്യാറ, കാട്ടാക്കട വേലപ്പൻ നായർ, റാബിയ സലീം ആലപ്പുഴ, ലളിത പെരളശ്ശേരി എന്നിവർ പ്രസംഗിച്ചു.
കെ.ബി. പ്രേമരാജൻ സ്വാഗതവും നിർമ്മല ഹരി ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു.



