ആരോപണങ്ങൾക്കും പരാതികൾക്കും പുറകെ ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ സ്ഥാനം രാജി വച്ചു; തൻ്റെ ചോരയ്ക്കായി ദാഹിക്കുന്നവരെ ഭയപ്പെട്ടിട്ടില്ലെന്നും എന്നാൽ പ്രസ്ഥാനത്തെയും പ്രവർത്തകരെയും ധർമ്മസങ്കടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജിക്കത്തിൽ വിശദീകരണം.
തൃശ്ശൂർ:ആരോപണങ്ങൾക്കും പരാതികൾക്കും പുറകെ ബി ജെ പി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. ഭാര്യയെ മർദ്ദിച്ചതിന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് ശ്രീകുമാറിന് എതിരെ കേസ് എടുത്തിരുന്നു. പോലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കല്ലാടൻ ഗിരീഷ് എന്നയാൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായും ശ്രീകുമാറിനെ ചേർത്തിരുന്നു. ഇതിനിടയിൽ പോലീസ് അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് എ ആർ ശ്രീകുമാർ തേടിയിരുന്നു. സംഭവം വിവാദമായതോടെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഉൾപ്പെടെയുള്ള സംഘടനകൾ സമരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനിടയിലാണ് എ ആർ ശ്രീകുമാർ ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജി വച്ച് കൊണ്ട് സംസ്ഥാന പ്രസിഡണ്ടിന് കത്ത് നൽകിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും തൻ്റെ പേരിൽ നടക്കുന്ന ചർച്ചകൾ വ്യക്തിപരവും കുടുംബപരവുമായ വിഷയം മാത്രമാണെന്നും തൻ്റെ ചോരയ്ക്കായി ദാഹിക്കുന്നവർ തൻ്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തെയാണ് ഭയപ്പെടുന്നതെന്നും ഇവരുടെ മുന്നിൽ താൻ ഭയപ്പെട്ടിട്ടില്ലെന്നും എന്നാൽ ജീവന് തുല്യം സ്‌നേഹിക്കുന്ന പ്രസ്ഥാനത്തെയും തൻ്റെ നേതാക്കൻമാരെയും പ്രവർത്തകരെയും ധർമ്മസങ്കടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം രാജി വയ്ക്കുകയാണെന്നും നേതാക്കൻമാരും പ്രവർത്തകരും ക്ഷമിക്കണമെന്നും കൂടപിറപ്പായി എന്നും കൂടെ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിൽ പറഞ്ഞിട്ടുണ്ട്




