മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭ അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ജനകീയ കൂട്ടായ്മ; തിങ്കളാഴ്ച നഗരസഭ മന്ദിരത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ ; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് ഒന്നിൽ മൂർക്കനാട് വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ജനകീയ കൂട്ടായ്മ. ഷെൽട്ടർ സ്ഥാപിക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന ചെയർമാൻ്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നഗരസഭ മന്ദിരത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് വള്ളിക്കാഞ്ഞിരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ സമരക്കാർ പ്രഖ്യാപിച്ചു. നഗരസഭ പരിധിയിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിൽ ഒന്നായ വള്ളിക്കാഞ്ഞിരം എല്ലാ വർഷക്കാലത്തും വെള്ളം കയറുന്ന മേഖലയാണ്. പ്രസ്തുത സമയത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. വയൽഭൂമിയായ പദ്ധതി പ്രദേശം സർക്കാർ ചിലവിൽ മണ്ണടിച്ച് പറമ്പാക്കി മാറ്റാനുളള ഗൂഡാലോചനയാണ് ഇതിൻ്റെ പിന്നിൽ. വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്‌സൻ ചിന്ത ധർമ്മരാജൻ്റെ അടുത്ത ബന്ധുവിൻ്റെ സ്ഥലം കൂടിയാണിത്. ജനകീയ കൂട്ടായ്മയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് സ്ഥലം സന്ദർശിച്ച എൽഡിഎഫ് കൗൺസിലർമാർ വ്യക്തമാക്കി. ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലം വെള്ളക്കെട്ട് പ്രദേശമാണെന്ന ആശങ്ക നേരത്തെ തന്നെ നഗരസഭ യോഗത്തിൽ പ്രകടിപ്പിച്ചതാണെന്നും സ്ഥലം സന്ദർശിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായെന്നും ചെയർമാനും വൈസ് ചെയർപേഴ്‌സനും കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ കുറ്റപ്പെടുത്തി. കൗൺസിലർമാരായ കെ എസ് പ്രസാദ്, വിഷ്ണു പ്രഭാകരൻ, സി സി ഷിബിൻ, ജനകീയ കൂട്ടായ്മ പ്രസിഡണ്ട് കബീർ തുടങ്ങിയർ സംസാരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളം പേർ സ്ഥലത്ത് എത്തിയിരുന്നു




