കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ (കെഎഫ്‌സി) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംഎൽഎ പി.വി. അൻവർ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അൻവർ ആവശ്യപ്പെട്ടതിനെത്തുടർന്ന്, ജനുവരി ഏഴിന് ഹാജരാകാൻ ഇഡി ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അൻവർ വായ്പാ ദുരുപയോഗം നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അൻവറിന്റെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരിലുള്ള ബെനാമി സ്ഥാപനങ്ങൾക്കായി 12 കോടി രൂപയോളം വായ്പ അനുവദിച്ചതായും ഇതിൽ ക്രമക്കേടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഒരേ വസ്തു തന്നെ വിവിധ ഘട്ടങ്ങളിൽ പണയം വെച്ചാണ് വായ്പകൾ നേടിയതെന്നാണ് ഇഡി നടത്തിയ റെയ്ഡിലെ കണ്ടെത്തൽ. ഇത്തരത്തിൽ സമാഹരിച്ച തുക പിവിആർ ടൗൺഷിപ്പ് പദ്ധതിക്കായാണ് വിനിയോഗിച്ചതെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അൻവറിന്റെ ബെനാമികളെയടക്കം കഴിഞ്ഞ ദിവസങ്ങളിൽ ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പി.വി. അൻവറിന് ഇഡി സമൻസ് അയച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ കെഎഫ്‌സി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും.
The post കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പ്; പി.വി. അൻവർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല appeared first on Express Kerala.



