ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം വെച്ച സ്വർണ്ണം എടുത്ത് വിലകുറച്ച് വിൽക്കാമെന്ന് വിശ്വസിപ്പിച്ച്
ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം പകരം മുക്കുപണ്ടം നൽകി ചതിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ ഇല്യാസ് (40) നെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. മാള പൂപ്പത്തി സ്വദേശി മണവാളൻ ബിനോജ് പോളിന്റെ പക്കൽ നിന്നും 3.21 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാർച്ച് 11 ആയിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിൽ മറ്റൊരാൾ പണയം വെച്ച 28 ഗ്രാം സ്വർണ്ണം തിരിച്ചെടുക്കാൻ പണം നൽകിയാൽ സ്വർണ്ണം വിനോദിന് വിൽക്കാമെന്ന് വിശ്വസിപ്പിച്ചതിനെ തുടർന്ന് 3.21 ലക്ഷം രൂപ ബിനോജ് പ്രതിക്ക് കൈമാറി. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം ലഭിക്കുമെന്നതായിരുന്നു ഇടപാടിൽ ബിനോജിന്റെ ആകർഷണം. എന്നാൽ പണം കൈപ്പറ്റിയ ശേഷം പ്രതി സ്വർണ്ണത്തിന് പകരം മുക്കുപണ്ടം നൽകി പണവുമായി മുങ്ങുകയായിരുന്നു. കേരളത്തിലുടനീളം ജ്വല്ലറികളും ഫിനാൻസ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ള ഇല്യാസ് തട്ടിപ്പും മോഷണം ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ്.



