ഇരിങ്ങാലക്കുട : സംസ്കൃത ഭാഷാ പഠനമാണ് വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം എന്ന് പ്രസിദ്ധ പ്രഭാഷകനും തത്വചിന്തകനുമായ എൽ. ഗിരീഷ്കുമാർ അഭിപ്രായപ്പെട്ടു.
സംസ്കൃത ഭാരതിയുടെ നേതൃത്വത്തിൽ ചെമ്മണ്ട ശാരദാ ഗുരുകുലത്തിൽ കേന്ദ്രീയ സംസ്കൃത സർവകലാശാലയിലെ ബി.എഡ്. വിദ്യാർഥികൾക്കായി ഒരാഴ്ചയായി നടന്നു വരുന്ന പരിശീലന ക്യാമ്പിൻ്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധർമ്മബോധമുള്ള മനുഷ്യനെ വാർത്തെടുക്കുന്നതിൽ സംസ്കൃത ഭാഷയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരദാ ഗുരുകുലത്തിൻ്റെ ശൈക്ഷിക നിർദ്ദേശിക ജെ. വന്ദന അധ്യക്ഷത വഹിച്ചു.
പുറനാട്ടുകര കേന്ദ്രീയ സംസ്‌കൃത സർവ്വകലാശാല ഡയറക്ടർ ഡോ. കെ.കെ. ഷൈൻ ഉദ്ഘാടനം ചെയ്തു.
സംസ്കൃത ഭാരതിയുടെ അഖിലേന്ത്യാ മഹാവിദ്യാലയ പ്രമുഖ് ഡോ. കെ.എൻ. പദ്മകുമാർ സമാപന സന്ദേശം നൽകി.
ഉജ്ജയിനി പാണിനി സംസ്കൃത സർവ്വ കലാശാലയുടെ മുൻ കുലപതിയും സംസ്‌കൃത ഭാരതിയുടെ ദക്ഷിണ ക്ഷേത്രാധ്യക്ഷനുമായ ഡോ. സി.ജി. വിജയകുമാർ വിദ്യാർഥികൾക്ക് പ്രമാണപത്രം നൽകി.
ഡോ. പി.കെ. ശങ്കരനാരായണൻ, പി.ആർ. ശശി, ഡോ. എം.വി. നടേശൻ, ശ്രീജ കാവനാട്, പി.ജി. ദിവ്യ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഗുരുകുലം ആചാര്യ പൂർണ്ണിമ സ്വാഗതവും ഡോ. ലക്ഷ്മി നാരായണൻ നന്ദിയും പറഞ്ഞു.



