കയ്പമംഗലം : ചായക്കടയിൽ അതിക്രമിച്ചുകയറി മാരകായുധമായ വാൾ കാട്ടി വധഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയായ താന്ന്യം വില്ലേജ് പെരിങ്ങോട്ടുകര സ്വദേശി വടക്കേക്കുന്നത്ത് വീട്ടിൽ അരുൺ (18) എന്നയാളെയും ഇയാളുടെ കൂട്ടാളിയായ നിയമവുമായി പൊരുത്തപ്പെടാത്ത ഒരു കുട്ടിയെയുമാണ് (Juvenile in conflict with law) കയ്പമംഗലം പോലീസ് പിടികൂടിയത്.
അരുണിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ അപ്രഹന്റ് ചെയ്തു. ബാലനീതി നിയമപ്രകാരമുള്ള നടപടിക്രമങ്ങൾക്ക് ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും.
2026 ജൂലൈ 5-ാം തീയതി രാവിലെ 10:00 മണിയോടെ പെരിഞ്ഞനം സെന്ററിന്റെ വടക്കുഭാഗത്ത് കയ്പമംഗലം ഡോക്ടർ പടി സ്വദേശി പൊന്നത്ത് വീട്ടിൽ വിനയകുമാർ (36) എന്നയാൾ നടത്തുന്ന ‘കട്ടൻസ്’ എന്ന ടീ ഷോപ്പിലായിരുന്നു സംഭവം. കടയിൽ വച്ച് പ്രതികൾ സിഗരറ്റ് വലിക്കുകയും, ഒന്നാം പ്രതി ഫോണിലൂടെ ഉച്ചത്തിൽ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വിനയകുമാർ ഇവരോട് കടയ്ക്ക് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ വൈരാഗ്യത്താൽ പ്രതിയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും മാരകായുധമായ വാളുമായി കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചുകയറി വിനയകുമാറിന് നേരെ വാൾ ചൂണ്ടി “നിന്നെയും നിന്റെ കടയെയും കത്തിച്ചുകളയും, നിന്നെ തീർത്തുകളയും” എന്ന് ആക്രോശിച്ച് വധഭീഷണി മുഴക്കുകയായിരുന്നു.
അരുൺ വലപ്പാട്, അന്തിക്കാട്, കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും, കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, ജി എസ് ഐ രമേഷ്, ജി എസ് സി പി ഒ മാരായ ജോസഫ്, സുനിൽകുമാർ, സിനോജ്, രജനീഷ്, പ്രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെയും പിടികൂടിയത്.



