കൊടുങ്ങല്ലൂർ : തിരുവള്ളൂർ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഓട്ടുവിളക്കുകളും ചെമ്പ് കുടങ്ങളും അടക്കം ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന പൂജാസാധനങ്ങളും മറ്റ് മുതലുകളും മോഷ്ടിച്ച കേസിൽ തമിഴ്നാട് മധുര സ്വദേശിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മധുര തിരുമംഗലം ഹംസ പുരം വില്ലേജിൽ സെൽവകുമാർ (41) ആണ് അറസ്റ്റിലായത്.
ജൂലൈ 20-ാം തീയതി രാത്രി 7.30 മണിക്കും ജൂലൈ 21-ാം തീയതി രാവിലെ 5.30 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതി, ഉപദേവതകളുടെയും ശ്രീകോവിലിന്റെയും മുന്നിലുണ്ടായിരുന്ന ഓടിന്റെ തൂക്കുവിളക്കുകൾ, ചുറ്റമ്പലത്തിനുള്ളിൽ വെച്ചിരുന്ന താമ്പാളങ്ങൾ, പൂജക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികൾ, ചെമ്പ് കുടങ്ങൾ എന്നിവയാണ് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. ക്ഷേത്ര പ്രസിഡന്റ് ഉദയഭാനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
മോഷണം നടക്കുന്നതിന് തലേദിവസം കാലിന് സ്വാധീനക്കുറവുള്ളതും ക്ഷേത്രത്തിൽ സ്ഥിരമായി വരാത്ത ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ ക്ഷേത്രത്തിൽ വന്നുപോയതായി സാക്ഷിമൊഴി ലഭിച്ചിരുന്നു. ഈ നിർണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിക്ക് വറവ് സാധനങ്ങൾ കടകളിൽ എത്തിക്കുന്ന ജോലിയാണ്. മോഷ്ടിച്ച സാധനങ്ങൾ ചാക്കിലാക്കി വെച്ച ശേഷം വീട്ടിൽ പോയി വറവ് സാധനങ്ങൾ കൊണ്ട് പോകുന്ന ഇരുചക്ര വാഹനം എടുത്തു കൊണ്ടുവന്നാണ് ഇയാൾ സാധനങ്ങൾ കടത്തിക്കൊണ്ടുപോയത്. മാളയിലുള്ള ഒരു ആക്രിക്കടയിൽ നിന്നും മോഷ്ടിച്ച സാധനങ്ങൾ പോലീസ് കണ്ടെടുത്തു.
കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ്, എസ് ഐ അതുൽ മോഹൻ, ജി എസ് സി പി ഒ മിഥുൻ കൃഷ്ണ, ഷമീർ, അനുരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



