വെള്ളിക്കുളങ്ങര : കാപ്പ (KAAPA) ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂർ വില്ലേജിൽ അന്നാംപാടം ദേശത്ത് വലിയകത്ത് വീട്ടിൽ നഹാസ് എന്ന് വിളിക്കുന്ന നവാസിനെ (37) ആണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 2026 മാർച്ച് 29 മുതൽ ആറു മാസത്തേക്ക് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ച് ജൂലൈ 28-ന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കോടാലി ഓവുങ്ങൽ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 20-നും കാപ്പ ഉത്തരവ് ലംഘിച്ച് കോടാലിയിൽ പ്രവേശിച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് നവാസ് വീണ്ടും ഉത്തരവ് ലംഘിച്ച് ജില്ലയിൽ കടന്നത്.
നവാസ് ഇരിങ്ങാലക്കുട, കൊടകര, വെളളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമകേസിലും ഒരു കവർച്ച കേസിലും മൂന്ന് അടി പിടികേസിലും ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ ഒരു കേസിലും ലഹരി ഉപയോഗിച്ച ഒരു കേസിലും സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഒരു കേസിലും ഒരു തട്ടിപ്പ് കേസിലും കാപ്പ ഉത്തരവ് ലംഘിച്ച കേസിലും അടക്കം 16 ക്രിമിനൽ കേസിലെ പ്രതിയാണ്.
വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷബാബ് കെ കെ, ജി എസ് സി പി ഒ ബിജീഷ് സ്റ്റീഫൻ, സി പി ഒ മാരായ അലക്സ് അഗസ്റ്റി, അഖിൽ, ഹോംഗാർഡ് പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



