
മലപ്പുറം: സംസ്ഥാനത്തൊട്ടാകെ പോലീസ് വലവിരിച്ചിരിക്കെ, ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി മടങ്ങിയതായി സ്ഥിരീകരണം. എടപ്പാളിലെ സ്വകാര്യ ആശുപത്രി വളപ്പിലുള്ള എവർഗ്രീൻ റിഹാബിലിറ്റേഷൻ സെന്ററിലെ കാന്റീനിൽ കയറി ചായ കുടിച്ചാണ് ഇയാൾ മടങ്ങിയത്. ഏകദേശം ഒരു മണിക്കൂറോളം ഇയാൾ ഇവിടെ ചിലവഴിച്ചിരുന്നു. നിരന്തരം വാഹനങ്ങൾ മാറിയാണ് അർജുൻ ആയങ്കിയുടെ സഞ്ചാരം. എടപ്പാൾ വരെ ഇയാൾ സഞ്ചരിച്ച വാഹനം നിലവിൽ കണ്ണൂരിലുണ്ടെന്നാണ് വിവരം.
അർജുനൊപ്പം എടപ്പാളിൽ ഉണ്ടെന്ന് കണ്ടെത്തിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പാലിയേക്കര ടോൾ പ്ലാസ കടന്നതായി വ്യക്തമായതോടെ സംസ്ഥാന അതിർത്തികളിലടക്കം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഒളിവിലിരുന്ന് അർജുൻ ആയങ്കി നടത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലീസിനെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രതി ഒളിവിലായിരിക്കെ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരെങ്കിലും ആണോ കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.
The post പോലീസിനെ വെട്ടിച്ച് അർജുൻ ആയങ്കിയുടെ കറക്കം; വാഹനങ്ങൾ മാറ്റി സഞ്ചാരം, എടപ്പാളിലെത്തി ചായ കുടിച്ച് മടങ്ങി appeared first on Express Kerala.




