
കൊറിയൻ ഉപദ്വീപിലെ നീലാകാശത്തെ കീറിമുറിച്ച് വീണ്ടും മിസൈൽ പാതകൾ തെളിയുമ്പോൾ, അത് വെറുമൊരു പ്രാദേശിക ആയുധ പരീക്ഷണത്തിന്റെ വാർത്തയല്ല മറിച്ച്, ലോകത്തെ മുനമ്പിൽ നിർത്തുന്ന വൻശക്തിപ്പോരിന്റെ ഭയാനകമായ മുന്നറിയിപ്പാണ്. 2026 ഓഗസ്റ്റിൽ വോൺസാൻ തീരത്തുനിന്ന് ജപ്പാൻ കടലിലേക്ക് ഉത്തരകൊറിയ തൊടുത്ത ആ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ, അമേരിക്കയ്ക്കും, ദക്ഷിണ കൊറിയയ്ക്കും ജപ്പാനും കൃത്യമായി വിലാസമെഴുതിയ ഒരു സന്ദേശമായിരുന്നു. അമേരിക്കൻ നിർമ്മിത ‘ടോമാഹോക്ക്’ മിസൈലുകളുമായി ജപ്പാൻ അതിർത്തികളിൽ കരുത്ത് കാട്ടുകയും, ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത യുദ്ധാഭ്യാസങ്ങൾക്ക് പടയൊരുക്കം നടത്തുകയും ചെയ്യുമ്പോൾ, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഏത് അതിർവരമ്പും ലംഘിക്കാൻ ഉത്തര കൊറിയ സജ്ജമാണെന്ന പ്രഖ്യാപനമാണിത്. ഏഷ്യ-പസഫിക് മേഖലയെ ഭീതിയുടെ നിഴലിലാഴ്ത്തുന്ന ഈ തന്ത്രപ്രധാന നീക്കം, കൊറിയൻ ഉപദ്വീപിനെ വീണ്ടുമൊരു വൻ വിനാശത്തിന്റെ അരികിലെത്തിച്ചിരിക്കുകയാണോ?
അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിട്ടേഴ്സിന്റെയും ബിബിസിയുടെയും റിപ്പോർട്ടുകൾ പ്രകാരം വടക്കുകിഴക്കൻ ഏഷ്യയിൽ വർഷങ്ങളായി നിലനിൽക്കുന്ന അശാന്തിയുടെ കേന്ദ്രബിന്ദു അമേരിക്കൻ സൈനിക സാന്നിധ്യവും അവരുടെ സഖ്യരാഷ്ട്രങ്ങളുടെ നീക്കങ്ങളുമാണ്. ദക്ഷിണ കൊറിയയും അമേരിക്കയും തങ്ങളുടെ സംയുക്ത അഭ്യാസങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്കായുള്ളതാണെന്ന് അവകാശപ്പെടുമ്പോഴും, ഉത്തര കൊറിയ ഇതിനെ കാണുന്നത് തങ്ങളുടെ അതിർത്തികളെ വളയാനുള്ള അധിനിവേശ പരിശീലനമായാണ്. വോൺസാൻ മേഖലയിൽ നിന്ന് വൈകുന്നേരം തൊടുത്ത ബാലിസ്റ്റിക് മിസൈൽ പരീക്ഷണം, ഉപദ്വീപിൽ വർദ്ധിച്ചുവരുന്ന ഈ ഭീഷണികൾക്കുള്ള വ്യക്തമായ മറുപടിയാണ്. കിം യോ ജോങ്ങിന്റെ പ്രസ്താവനകളിൽ പ്രതിഫലിക്കുന്നത് കേവലം വാചാടോപമല്ല, മറിച്ച് പശ്ചാത്യ ശക്തികളുടെ കടന്നുകയറ്റങ്ങൾക്കെതിരെ സ്വന്തം അതിരുകൾ സംരക്ഷിക്കാനുള്ള ഉത്തര കൊറിയയുടെ നിശ്ചയദാർഢ്യമാണ്.
തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ട് ഉത്തര കൊറിയ സ്വന്തം ആയുധശേഖരം നവീകരിക്കുകയാണ്. 240-എംഎം മൾട്ടിപ്പിൾ-ലോഞ്ച് റോക്കറ്റ് സിസ്റ്റം, തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകൾ, 155-എംഎം സെൽഫ് പ്രൊപ്പൽഡ് ഹോവിറ്റ്സറുകൾ എന്നിവയുടെ പരീക്ഷണങ്ങളിലൂടെ, പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും തങ്ങളുടെ ആഭ്യന്തര പ്രതിരോധ സാങ്കേതികവിദ്യ എത്രത്തോളം വളർന്നുവെന്ന് ഉത്തരകൊറിയ തെളിയിച്ചു. പശ്ചാത്യ ലോകത്തിന്റെ ഉപരോധങ്ങളെ മറികടന്ന് സ്വന്തം ആയുധ സാങ്കേതികവിദ്യ സ്വയംപര്യാപ്തമാക്കുക എന്നത് ഉത്തര കൊറിയയുടെ തന്ത്രപ്രധാനമായ നയത്തിന്റെ ഭാഗമാണ്.
ALSO READ;വീഴുമോ ഇറാന്റെ കൊടി..! മൊജ്തബ ഖമേനി മരിച്ചാൽ ഇറാനെ ആര് നയിക്കും? സുപ്രീം ലീഡർ മത്സരത്തിലെ മുൻനിര പേരുകൾ
യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയും ഉത്തരകൊറിയയും തമ്മിൽ രൂപപ്പെട്ട സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാർ ആഗോള ഭൂരാഷ്ട്രീയത്തിലെ നിർണായകമായ ഒരു നാഴികക്കല്ലാണ്. 2024 ജൂണിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ഒപ്പുവെച്ച ഈ ചരിത്രപരമായ കരാറിലെ പരസ്പര പ്രതിരോധ വ്യവസ്ഥ, ഏകധ്രുവ ലോകക്രമത്തിന് വെല്ലുവിളി ഉയർത്തുന്ന ശക്തമായ സഖ്യത്തിന് തറക്കല്ലിട്ടു. പശ്ചാത്യ ശക്തികളുടെ നയതന്ത്രപരവും സാമ്പത്തികവുമായ ഒറ്റപ്പെടുത്തലുകളെ കാറ്റിൽപ്പറത്തിക്കൊണ്ട് ഉത്തരകൊറിയ റഷ്യയ്ക്ക് നൽകിയ സൈനിക പിന്തുണ, രണ്ട് രാജ്യങ്ങളുടെയും പരമാധികാര അവകാശങ്ങളുടെ പരസ്യമായ പ്രഖ്യാപനമായിരുന്നു.
റഷ്യയുടെ കുർസ്ക്, വോറോനെഷ് മേഖലകളിലേക്ക് എൻജിനീയറിങ് ടീമുകളെയും സാപ്പർമാരെയും തന്ത്രപ്രധാന മിസൈൽ യൂണിറ്റുകളെയും വിന്യസിച്ചുകൊണ്ട് ഉത്തര കൊറിയ തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തി. 90 ഓളം വരുന്ന പ്രത്യേക മിസൈൽ വിദഗ്ധരും KN-23, KN-24 ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളും വൊറോനെഷിൽ വിന്യസിക്കപ്പെടുന്നത് യൂറേഷ്യയിലെ സൈനിക സമവാക്യങ്ങളെ തിരുത്തിയെഴുതുകയാണ്. ഇതിലൂടെ വൻകരയിലെ പുതിയ സുരക്ഷാ സഖ്യങ്ങളുടെ കേന്ദ്രസ്ഥാനത്തേക്ക് ഉത്തരകൊറിയ ഉയർന്നുവരുന്നു.
അമേരിക്കയും നാറ്റോ സഖ്യവും ലോകമെമ്പാടും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഉത്തരകൊറിയ നൽകുന്ന ചെറുത്തുനിൽപ്പ് ശ്രദ്ധേയമാണ്. ഉത്തര കൊറിയയുടെ സൈനിക വിന്യാസങ്ങളും ആയുധ കൈമാറ്റങ്ങളും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണെന്ന് അമേരിക്ക ആരോപിക്കുമ്പോഴും, തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ഏതൊരു സ്വതന്ത്ര രാജ്യത്തിനുമുള്ള അവകാശമാണ് തങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉത്തരകൊറിയ വ്യക്തമാക്കുന്നു. ദക്ഷിണ കൊറിയയും അമേരിക്കയുടെയും ഉപരോധങ്ങൾ ശക്തമാക്കുമ്പോഴും, ഉത്തര കൊറിയ തങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല.
യുദ്ധക്കളത്തിലെ യഥാർത്ഥ അനുഭവസമ്പത്ത് സ്വന്തമാക്കാൻ ഉത്തരകൊറിയൻ സൈന്യത്തിന് ഈ പങ്കാളിത്തത്തിലൂടെ സാധിക്കുന്നു. ഡ്രോൺ യുദ്ധമുറകൾ, ഇലക്ട്രോണിക് വാർഫെയർ, തന്ത്രപ്രധാനമായ മിസൈൽ പ്രതിരോധ ഉപാധികൾ എന്നിവയിൽ ഉത്തര കൊറിയ കൈവരിക്കുന്ന വൈദഗ്ധ്യം ഭാവിയിൽ കൊറിയൻ ഉപദ്വീപിലെ അമേരിക്കൻ സഖ്യത്തിന്റെ നീക്കങ്ങൾക്ക് തടയിടാൻ സഹായിക്കും. കൂടാതെ, റഷ്യയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക, ഊർജ്ജ പിന്തുണ ഉത്തരകൊറിയൻ സാമ്പത്തിക രംഗത്തിന് വലിയ ഊർജ്ജമാണ് നൽകുന്നത്.
വരുംനാളുകളിൽ കിഴക്കൻ ഏഷ്യൻ മേഖലയിലെ സന്തുലിതാവസ്ഥ നിർണ്ണയിക്കുന്നത് അമേരിക്കയുടെയോ ഉപരോധങ്ങളോ ഭീഷണികളോ ആയിരിക്കില്ല, മറിച്ച് ഉത്തര കൊറിയ ഉൾപ്പെടുന്ന പുതിയ ശക്തികേന്ദ്രങ്ങളുടെ കൂട്ടുകെട്ടായിരിക്കും. ജപ്പാനും ദക്ഷിണ കൊറിയയും അമേരിക്കയുടെ തണലിൽ സൈനിക വ്യാപ്തി കൂട്ടാൻ ശ്രമിക്കുമ്പോൾ, കൂടുതൽ ശക്തമായ ആയുധ പരീക്ഷണങ്ങളിലൂടെയും ബഹുമുഖ സഹകരണങ്ങളിലൂടെയും ഉത്തര കൊറിയ പ്രതിരോധം തീർക്കുന്നു.
ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണങ്ങൾ കേവലം പ്രകോപനങ്ങളല്ല മറിച്ച് തങ്ങളെ തകർക്കാൻ ശ്രമിക്കുന്ന പാശ്ചാത്യ അച്ചുതണ്ടിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്. സ്വന്തം അതിരുകളിൽ പരമാധികാരം ഉറപ്പിച്ചുകൊണ്ട്, ആഗോളതലത്തിൽ അമേരിക്കൻ ആധിപത്യത്തിനെതിരായ പോരാട്ടത്തിൽ ഉത്തര കൊറിയ ഒരു നിർണായക ശക്തിയായി തുടരുന്നു.
വീഡിയോ കാണാം…
The post കേവലം പ്രകോപനമല്ല, കൃത്യമായ സന്ദേശം! കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സമവാക്യങ്ങൾ തിരുത്തി ഉത്തരകൊറിയ appeared first on Express Kerala.




