
ഗാസ: ഗാസയിൽ ഇസ്രയേൽ സൈനികാക്രമണം തുടരുന്നതിനിടെ ഒരാൾ കൊല്ലപ്പെടുകയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു മൃതദേഹം കണ്ടെത്തുകയും ചെയ്തു (Israeli Forces Gaza Attack). ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച ആശുപത്രികളിൽ രണ്ട് പലസ്തീനികളുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. മധ്യ ഗാസയിലെ ദെയർ അൽ-ബലാഹിന് കിഴക്കുഭാഗത്ത് ശനിയാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിലും റഫയിലും നടന്ന ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ കുറഞ്ഞത് അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഖാൻ യൂനിസിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഇസ്രയേൽ ടാങ്കിൽ നിന്ന് വെടിവെപ്പുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. റഫയിലെ അൽ-മവാസി തീരമേഖലയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവെപ്പിൽ ഒരു പെൺകുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലകളിൽ ഇസ്രയേൽ പീരങ്കിയാക്രമണവും ഗാസ സിറ്റിയിലെ തുഫ്ഫാ മേഖലയിലെ അൽ-മഹട്ടയിൽ വെടിവെപ്പും ഉണ്ടായതായി റിപ്പോർട്ടുണ്ട്. 2023 ഒക്ടോബറിൽ ഇസ്രയേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ 73,386 പേർ കൊല്ലപ്പെടുകയും 1,74,250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി മൃതദേഹങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതിനാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ആംബുലൻസ്, സിവിൽ ഡിഫൻസ് സംഘങ്ങൾക്ക് പല മേഖലകളിലേക്കും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ഇസ്രയേൽ തള്ളിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസ് പൂർണമായി നിരായുധീകരിക്കപ്പെടുന്നതുവരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇതോടെ വെടിനിർത്തലിന്റെ ഭാവിയും ഗാസയിൽ നിന്നുള്ള ഇസ്രയേൽ പിൻമാറ്റത്തിന്റെ സമയക്രമവും വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Summary: Israeli attacks in Gaza have killed at least one Palestinian, while another body was recovered from the rubble, according to Palestinian health authorities. The Gaza Health Ministry says the overall death toll since October 2023 has reached 73,386, while Israel has rejected a US-backed peace plan and insists Hamas must disarm before any withdrawal.




