
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ മാതൃകാപരമായ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കോർ കമ്മിറ്റി (BJP Kerala core committee meeting) യോഗത്തിൽ ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകളിൽ പാർട്ടി തലത്തിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
യോഗത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷ്, വൈസ് പ്രസിഡന്റ് കെ. സോമൻ എന്നിവർക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. എന്നാൽ സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടവർ ആരായാലും, ‘ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും’ ശക്തമായ നടപടി ഉണ്ടാകുമെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ ഉറപ്പുനൽകി.
പാർട്ടി പുനഃസംഘടനയും പുതിയ വിവാദങ്ങളും യോഗത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നു. സാമ്പത്തിക അഴിമതി ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന പൊതുവികാരമാണ് അംഗങ്ങൾ പങ്കുവെച്ചത്. അതേസമയം, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭത്തിന് ശക്തമായ പിന്തുണ നൽകാനും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
Story Summary:
V. Muraleedharan demanded strict action against leaders in the BJP core committee meeting over the election fund fraud case, while State President Rajeev Chandrasekhar promised unsparing measures.




