
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ റസ്റ്റൻബർഗിന് (South Africa mine accident Rustenburg) സമീപം സ്വകാര്യ ഖനിയിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് 14 തൊഴിലാളികൾ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.
പ്രദേശത്ത് കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുകയാണ്. ഒരു സ്വകാര്യ കമ്പനിയുടെ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങൾക്കായി അനധികൃതമായി കുഴിയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അയൽരാജ്യമായ ലെസോത്തോയിൽ (Lesotho) നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഖനികളിൽ നടക്കുന്ന അനധികൃത ഖനനങ്ങളും തുടർന്നുണ്ടാകുന്ന അപകടങ്ങളും പതിവു സംഭവമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ജോഹന്നാസ്ബർഗിന് സമീപമുള്ള സ്റ്റിൽഫോണ്ടെയ്നിൽ (Stilfontein) സമാനരീതിയിൽ ഉണ്ടായ വൻ അപകടത്തിൽ 78 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
Story Summary:
At least 14 workers were killed and eight others injured when a waste dump collapsed at an abandoned platinum mine near Rustenburg, South Africa.




