
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ കൂടുതൽ ശക്തമായ തുടർസമരങ്ങളിലേക്ക് കടക്കുമെന്ന സൂചന നൽകി കോക്കറോച്ച് ജനതാ പാർട്ടി (CJP Jantar Mantar Season 2 protest). തങ്ങളുടെ അടുത്തഘട്ട പ്രതിഷേധമായ ‘ജന്തർ മന്തർ സീസൺ 2’ വളരെ വേഗം ആരംഭിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡൽഹിയിൽ വോളണ്ടിയർ മീറ്റിംഗ് നടത്തുന്നതിനായി ഹാൾ വാടകയ്ക്ക് നൽകാൻ ഉടമകൾ ഭയം കാരണം തയ്യാറാകുന്നില്ലെന്ന് ദീപ്കെ ആരോപിച്ചു. മുകളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹാൾ ഉടമകൾ ബുക്കിംഗ് റദ്ദാക്കുന്നത്. സി.ജെ.പിക്ക് ഹാൾ നൽകിയാൽ ഉടമകളെ തലകീഴായി തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു. യുവജനങ്ങളുടെ ശബ്ദത്തെ ഇത്തരം ഭീഷണികൾ കൊണ്ട് അടിച്ചമർത്താമെന്ന് ഭരണകൂടം കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സി.ജെ.പി നേതാക്കൾക്കെതിരെ പോലീസിനെ ഉപയോഗിച്ചുള്ള വേട്ടയാടൽ തുടരുകയാണെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തി. പോണ്ടിച്ചേരിയിലുള്ള തന്റെ കുടുംബവീട്ടിൽ പോലീസ് സംഘമെത്തി ബന്ധുക്കളെ ചോദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് കുടുംബത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും, ഇത്തരം നടപടികൾ കൊണ്ട് പാർട്ടി പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി. തങ്ങളുടെ പുതിയ ‘ലിസണിംഗ് ടൂറിന്റെ’ (Listening Tour) ഭാഗമായി ഓഗസ്റ്റ് 15 മുതൽ വിദ്യാഭ്യാസ വിഷയങ്ങൾക്ക് മുൻഗണന നൽകി രാജ്യവ്യാപക പ്രചാരണം നടത്തുമെന്നും സി.ജെ.പി അറിയിച്ചു.
Story Summary: CJP founder Abhijeet Dipke announced the launch of ‘Jantar Mantar Season 2’ protests soon, alleging that the BJP is threatening hall owners in Delhi, while spokesperson Saurav Das accused the Puducherry Police of harassing his family at the Centre’s behest.




