
ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണ തടവിൽ കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (Prajwal Revanna mobile phone seized Bengaluru jail) മിന്നൽ പരിശോധന. സുരക്ഷാ പരിശോധനയിൽ പ്രജ്വൽ രേവണ്ണ പാർപ്പിച്ചിരുന്ന സെല്ലിൽ നിന്ന് റെഡ്മി 5ജി സ്മാർട്ട്ഫോൺ, ചാർജർ, പെൻഡ്രൈവ്, നോട്ട്ബുക്ക് എന്നിവ പിടിച്ചെടുത്തു.
ജയിലിൽ വി.വി.ഐ.പി സൗകര്യങ്ങളും നിയമവിരുദ്ധ വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. പിടിച്ചെടുത്ത ഫോണിൽ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടായിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ടിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
തുടർന്ന് പ്രജ്വൽ രേവണ്ണ, സഹതടവുകാരനായ പ്രതാപ് റായ് എന്നിവരെ പ്രതികളാക്കി പരപ്പന അഗ്രഹാര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജയിലിനുള്ളിലേക്ക് നിയമവിരുദ്ധമായി ഇലക്ട്രോണിക് ഉപകരണങ്ങൾ എത്തിച്ചു നൽകിയതിൽ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ ഡി.ജി.പി അലോക് കുമാർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വൽ രേവണ്ണയെ ഹസനിലെ ഫാം ഹൗസ് ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
Story Summary: Central Crime Branch seized a 5G smartphone and charger from former MP Prajwal Revanna’s cell in Bengaluru’s Parappana Agrahara Central Prison, leading to a new FIR and the suspension of a prison official.




