
ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക ഒരുവശത്ത്.. മറുവശത്ത്, വർഷങ്ങളായി ഉപരോധങ്ങളും സാമ്പത്തിക സമ്മർദ്ദങ്ങളും സൈനിക ഭീഷണികളും നേരിട്ടിട്ടും പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന ഇറാൻ… പക്ഷേ, യുദ്ധഭൂമിയിൽ നടന്നത് ലോകം പ്രതീക്ഷിച്ചതായിരുന്നില്ല. അമേരിക്കയുടെ ആയുധശേഖരം പതിയെ ക്ഷയിക്കുമ്പോൾ, ഇറാൻ അതേ വേഗത്തിൽ പുതിയ മിസൈലുകളും ഡ്രോണുകളും നിർമ്മിക്കുകയാണെന്ന് അവകാശപ്പെടുന്നു. ഓരോ ആക്രമണത്തിനും പിന്നിൽ പുതിയ കണക്കുകൂട്ടലുകൾ… ഓരോ തിരിച്ചടിക്കും പിന്നിൽ പുതിയ തന്ത്രങ്ങൾ…” “അമേരിക്കയുടെ പാട്രിയറ്റ് മിസൈലുകൾ തീരുകയാണോ…? ഇറാൻ ശരിക്കും ഉൽപ്പാദനത്തിൽ മുന്നേറുകയാണോ…? ഉക്രെയ്നിലെ യുദ്ധത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ ഇപ്പോൾ പശ്ചിമേഷ്യയിലെ യുദ്ധഭൂമിയെ മാറ്റിമറിക്കുകയാണോ…? അതോ ഇതെല്ലാം ഒരു വലിയ ജിയോപൊളിറ്റിക്കൽ കളിയുടെ ഭാഗമോ…?” വിശദമായി പരിശോദിക്കാം..
ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടും, ഇറാനിലെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ മുതിർന്ന ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ്-റേസ നഖ്ദിയുടെ പ്രസ്താവനകളും ചേർത്ത് നോക്കുമ്പോൾ, ഭാവിയിലെ യുദ്ധങ്ങളുടെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.
കഴിഞ്ഞ മാസം അഞ്ച് ദിവസങ്ങളിലായി നടന്ന ശക്തമായ ആക്രമണങ്ങളിൽ, ജോർദാനിലെ മൂന്ന് അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ തുടർച്ചയായി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കുഴക്കുന്നതിനായി ഒരേസമയം വ്യത്യസ്ത ദിശകളിൽ നിന്നും വിവിധ ഉയരങ്ങളിൽ നിന്നുമുള്ള ആക്രമണങ്ങളും, മധ്യവഴിയിൽ തന്നെ ദിശ മാറ്റാൻ കഴിയുന്ന അത്യാധുനിക മിസൈലുകളും ഇറാൻ ഉപയോഗിച്ചതായാണ് പറയപ്പെടുന്നത്. ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെ അമിത സമ്മർദ്ദത്തിലാക്കുകയും, കൂടുതൽ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുകയായിരുന്നു.
ജൂലൈ 17-ന് നടന്ന ആക്രമണമാണ് ഈ യുദ്ധത്തിലെ നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ആക്രമണങ്ങളും തടഞ്ഞെങ്കിലും, ഒരു ഇറാനിയൻ മിസൈൽ പ്രതിരോധം മറികടന്ന് അമേരിക്കൻ സൈനികരുടെ താമസ യൂണിറ്റിൽ പതിച്ചു. ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേ ആഴ്ച നടന്ന മറ്റ് ആക്രമണങ്ങളിലും നിരവധി സൈനികർക്കും യുദ്ധവിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പെന്റഗൺ പിന്നീട് സമ്മതിച്ചു.
Also Read: ട്രംപ് മാത്രമല്ല, 25 വർഷം മുമ്പ് ബിൽ ക്ലിന്റണും ചെയ്തത് ഇതേ രഹസ്യ നീക്കം! എന്താണ് ‘ഡെക്കോയ് ഫ്ലൈറ്റ്’?
ഈ സംഭവത്തിന് പിന്നാലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്, “ഞങ്ങൾ മിക്കവാറും എല്ലാ മിസൈലുകളും വെടിവച്ച് വീഴ്ത്തി. ഒരെണ്ണം മാത്രം കടന്നുപോയി” എന്നായിരുന്നു. എന്നാൽ ആ “ഒരെണ്ണം” പോലും അമേരിക്കയുടെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കാൻ മതിയായിരുന്നുവെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ഈ യുദ്ധത്തിന്റെ മറ്റൊരു പ്രധാന വശം അമേരിക്കയുടെ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈൽ ശേഖരത്തിൽ ഉണ്ടായ വലിയ കുറവാണ്. റിപ്പോർട്ടുകൾ പ്രകാരം, യുദ്ധകാലയളവിൽ പെന്റഗൺ 1,500-ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ചു. ഇപ്പോൾ അമേരിക്കയുടെ കൈവശം 1,700-ൽ താഴെ മാത്രമാണ് ശേഷിക്കുന്നതെന്നും, 2025 മുഴുവൻ അമേരിക്ക നിർമ്മിച്ചത് ഏകദേശം 600 ഇന്റർസെപ്റ്ററുകൾ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജോർദാനിലെ ഒരു ദിവസത്തെ ആക്രമണത്തിൽ മാത്രം അമേരിക്ക ഏകദേശം 50 പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ചതായും, ഓരോന്നിനും ഏകദേശം നാല് മില്യൺ ഡോളറാണ് ചെലവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്റെ പുതിയ യുദ്ധരീതിക്ക് പിന്നിൽ ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് പഠിച്ച പാഠങ്ങളുണ്ടെന്നാണ് അമേരിക്കൻ വിദഗ്ധർ വിലയിരുത്തുന്നത്. ആദ്യം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് പ്രതിരോധ സംവിധാനങ്ങളെ തിരക്കിലാക്കുകയും, തുടർന്ന് വലിയ തോതിൽ ഡ്രോണുകൾ ഉപയോഗിച്ച് ബാക്കിയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന റഷ്യയുടെ രീതി ഇറാൻ പിന്തുടരുന്നതായാണ് വിലയിരുത്തൽ. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ പ്രതിരോധ വിദഗ്ധൻ സേത്ത് ജി. ജോൺസ് പറയുന്നത്, മിസൈലുകളുടെയും ഡ്രോണുകളുടെയും സംയോജിത ആക്രമണങ്ങളിലൂടെ ഇറാൻ അമേരിക്കൻ വ്യോമ പ്രതിരോധത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണെന്നാണ്.
അതേസമയം, അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നേരത്തെ ഇറാന്റെ മിസൈൽ ശേഷി ഗണ്യമായി തകർന്നുവെന്നും അവരുടെ ലോഞ്ചറുകളും മിസൈലുകളും നശിപ്പിക്കപ്പെട്ടുവെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ യുദ്ധത്തിന്റെ യാഥാർത്ഥ്യം അതിൽ നിന്ന് വ്യത്യസ്തമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടക്കത്തിൽ ഈ യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് അമേരിക്ക കരുതിയിരുന്നെങ്കിലും, യഥാർത്ഥത്തിൽ അമേരിക്കയുടെ തന്നെ പ്രതിരോധ ആയുധ ശേഖരമാണ് വലിയ തോതിൽ ചെലവായത്.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസറിൻ്റെ അഭിപ്രായത്തിൽ, 2025 ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷമാണ് ഇറാൻ ഇത്തരം ദീർഘകാല പോരാട്ടത്തിന് തയ്യാറെടുക്കാൻ തുടങ്ങിയത്. അമേരിക്കയും ഇസ്രായേലും വളരെ വേഗത്തിൽ ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്റ്ററുകൾ ഉപയോഗിക്കുന്നതും, അതുവഴി അവരുടെ ശേഖരം കുറഞ്ഞുവരുന്നതും ഇറാൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
യുദ്ധത്തിലെ മറ്റൊരു ശ്രദ്ധേയമായ സംഭവം തെക്കൻ ഇറാനിന് മുകളിൽ അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനം വെടിവെച്ചിട്ടുവീഴ്ത്തിയെന്ന അവകാശവാദമാണ്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിശദീകരണമനുസരിച്ച്, ആദ്യം നിരവധി ഡ്രോണുകൾ ഉപയോഗിച്ച് വിമാനത്തിന്റെ കൃത്യമായ സ്ഥാനം, വേഗത, സഞ്ചാര ദിശ എന്നിവ കണ്ടെത്തി. ഈ വിവരങ്ങൾ തത്സമയം ഇറാനിയൻ കമാൻഡർമാർക്ക് കൈമാറിയ ശേഷം ഉപരിതല-വ്യോമ മിസൈൽ പ്രയോഗിക്കുകയായിരുന്നു. ആക്രമണത്തിന് മുമ്പ് വിമാനത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് അര സെക്കൻഡ് മാത്രം മുന്നറിയിപ്പ് ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 60 മില്യൺ ഡോളർ വിലമതിക്കുന്ന ഈ യുദ്ധവിമാനം അതിന്റെ നൂതന പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിട്ടും രക്ഷപ്പെടാനായില്ലെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
Also Read: ഇറാന്റെ പണം മുഴുവൻ ഞങ്ങളുടെ നിയന്ത്രണത്തിൽ! “ഞാനാണ് അവരുടെ ബാങ്കർ” എന്ന് ട്രംപ്! പുതിയ ഭീഷണിയുമായി ട്രംപ്
ഈ സംഭവത്തിലൂടെ വ്യക്തമായ മറ്റൊരു കാര്യം, ഇറാൻ ഇപ്പോൾ ഡ്രോണുകളെ വെറും ആക്രമണ ആയുധങ്ങളായി മാത്രമല്ല, അത്യാധുനിക നിരീക്ഷണ പ്ലാറ്റ്ഫോമുകളായും ഉപയോഗിക്കുന്നുവെന്നതാണ്. ഡ്രോണുകൾ ശേഖരിക്കുന്ന തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിസൈലുകൾ ലക്ഷ്യത്തിലേക്ക് നയിക്കുന്ന സംയോജിത യുദ്ധരീതിയാണ് ഇപ്പോൾ അവർ പിന്തുടരുന്നതെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നു.
ഇതിനിടെയാണ് ഐആർജിസിയുടെ മുതിർന്ന ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ്-റേസ നഖ്ദിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ഇറാൻ നിലവിൽ വിന്യസിക്കുന്നതിലുമധികം വേഗത്തിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആഭ്യന്തരമായി നിർമ്മിക്കുന്നുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നാലും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ തുടരുമെന്നും, അമേരിക്കൻ സൈനിക ബജറ്റ് ഇറാന്റെ പ്രതിരോധ ബജറ്റിനേക്കാൾ നൂറ് മടങ്ങ് കൂടുതലായിരുന്നിട്ടും യുദ്ധഭൂമിയിൽ അതിനെ നേരിടാൻ ഇറാന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം, ഭാവിയിൽ ആവശ്യമായാൽ സ്വന്തം അതിർത്തികൾക്കപ്പുറം ശത്രുരാജ്യങ്ങളുടെ പ്രദേശത്തേക്കും സൈനിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഐആർജിസി തയ്യാറാകണമെന്ന ആക്രമണാത്മക സൈനിക സിദ്ധാന്തവും അദ്ദേഹം തുറന്നുപറഞ്ഞു. ഇത് പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ, ആവശ്യമായ സാഹചര്യങ്ങളിൽ ദീർഘദൂര സൈനിക നടപടികൾ നടത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ഇറാന്റെ മിസൈൽ മുന്നേറ്റം; ഇറാന്റെ തന്ത്രങ്ങൾ അമേരിക്കൻ വ്യോമ പ്രതിരോധ ബലഹീനതയെ എങ്ങനെ തുറന്നുകാട്ടി?
ഈ എല്ലാ സംഭവവികാസങ്ങളും ചേർത്ത് നോക്കുമ്പോൾ, അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ വെറും മിസൈലുകളുടെ എണ്ണമോ സൈനിക ബജറ്റുകളോ നിർണയിക്കുന്ന യുദ്ധമല്ലെന്ന് വ്യക്തമാകുന്നു. അത്യാധുനിക സാങ്കേതികവിദ്യ, ഡ്രോൺ ഇന്റലിജൻസ്, ഉൽപ്പാദന ശേഷി, ആയുധശേഖരത്തിന്റെ ദീർഘകാല ലഭ്യത, പുതിയ യുദ്ധതന്ത്രങ്ങൾ എന്നിവയെല്ലാം നിർണായക ഘടകങ്ങളായി മാറിക്കഴിഞ്ഞു. ഒരു ഭാഗത്ത് അമേരിക്ക തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ, മറുവശത്ത് ഇറാൻ കൂടുതൽ കുറഞ്ഞ ചെലവിൽ കൂടുതൽ ദൈർഘ്യമേറിയ യുദ്ധം തുടരാൻ കഴിയുന്ന ശേഷി സ്വന്തമാക്കിയെന്നാണ് അവകാശപ്പെടുന്നത്.
ഇന്ന് യുദ്ധഭൂമിയിൽ മുഴങ്ങുന്നത് വെറും മിസൈലുകളുടെ ശബ്ദമല്ല… മാറുന്ന ലോകശക്തിയുടെ സൂചനകളാണ്. അമേരിക്കയുടെ പ്രതിരോധവും ഇറാന്റെ തന്ത്രവും നേർക്കുനേർ വന്ന ഈ പോരാട്ടത്തിന്റെ യഥാർത്ഥ വിജയി ആരെന്ന് തീരുമാനിക്കുന്നത് ഇനി ചരിത്രമായിരിക്കും.
വീഡിയോ കാണാം…
The post ആ “ഒരു” മിസൈൽ തകർത്തത് അമേരിക്കൻ വമ്പൻ പ്രതിരോധത്തിന്റെ അഹങ്കാരമോ? ശക്തമായ സൈനിക ബജറ്റിനെ സാമ്പത്തികമായി വീഴ്ത്തിയ ഇറാന്റെ പുതിയ നീക്കങ്ങൾ! appeared first on Express Kerala.




