
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഖുസ്റ ഗ്രാമത്തിൽ മൂന്ന് പലസ്തീൻ കുടുംബങ്ങളുടെ വീടുകൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാർ ഏർപ്പെടുത്തിയ ഉപരോധം നാലാം ദിവസവും തുടരുന്നതായി റിപ്പോർട്ട് (Israel settlers siege West Bank). നാബ്ലസിന് തെക്കുള്ള ഗ്രാമത്തിൽ വീടുകളുടെ പ്രവേശന കവാടങ്ങൾ തടഞ്ഞതായും വെള്ളവും വൈദ്യുതിയും അവശ്യസാധനങ്ങളുടെ വിതരണവും തടസ്സപ്പെട്ടതായും പ്രദേശവാസികൾ ആരോപിച്ചു. ഞായറാഴ്ച മുതലാണ് വീടുകൾക്ക് ചുറ്റും കുടിയേറ്റക്കാർ നിലയുറപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഉപരോധത്തിനിടയിലും വീടുകൾ വിട്ടുപോകില്ലെന്ന നിലപാടിലാണ് കുടുംബങ്ങൾ. വെള്ളവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടതോടെ പരിമിതമായ കിണർവെള്ളവും താൽക്കാലിക സൗരോർജ സംവിധാനവുമാണ് ചില കുടുംബങ്ങൾ ആശ്രയിക്കുന്നത്.
ഖുസ്റ സ്വദേശിയായ ഐഷ അബു റിദ പറയുന്നതനുസരിച്ച്, കുടിയേറ്റക്കാർ വീടുകളിലേക്കുള്ള എല്ലാ വഴികളും തടഞ്ഞിരിക്കുകയാണ്. കുടുംബങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഭവത്തെ പ്രദേശവാസികൾ കാണുന്നത്. സംഭവത്തിൽ ഇസ്രായേൽ സൈന്യം ഇടപെട്ടെങ്കിലും കുടിയേറ്റക്കാരെ പൂർണമായി ഒഴിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം. ബുധനാഴ്ച കൂടുതൽ സൈനികർ പ്രദേശത്തെത്തുകയും കുടിയേറ്റക്കാരുടെ ടെന്റ് നീക്കം ചെയ്യുകയും സംഘർഷമുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. തുടർന്ന് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നേരത്തെ, പലസ്തീൻ വീടുകളും ഭൂമിയും കൈവശപ്പെടുത്തിയെന്ന പരാതികൾ ലഭിച്ചതായും ഇത്തരം നടപടികൾ നിയമവിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് ബാങ്കിൽ അടുത്ത മാസങ്ങളിലായി കുടിയേറ്റക്കാരുടെ ആക്രമണങ്ങളും ഭൂമി കൈയേറ്റങ്ങളും വർധിച്ചുവരുന്നതായി യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2026ൽ ഇതുവരെ ഇസ്രായേൽ സൈനികരും കുടിയേറ്റക്കാരും ചേർന്ന് 76 പലസ്തീനികളെ കൊലപ്പെടുത്തിയതായി യുഎൻ കണക്കുകൾ വ്യക്തമാക്കുന്നു. കുടിയേറ്റക്കാരുടെ ആക്രമണം, വീടുകൾ പൊളിക്കൽ, ഒഴിപ്പിക്കൽ എന്നിവയെ തുടർന്ന് ഏകദേശം 3,800 പലസ്തീനികൾക്ക് ഇതിനകം താമസം മാറ്റേണ്ടിവന്നതായും യുഎൻ അറിയിച്ചു.
Summary: Israeli settlers have reportedly continued a four-day siege of three Palestinian families in Qusra village in the occupied West Bank, cutting off access to water, electricity and essential supplies. The Israeli military says additional forces have been deployed to restore order, while the UN has warned of escalating settler violence and displacement across the West Bank.




