
പത്തനംതിട്ട: പോലീസുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ പരസ്യഭീഷണി മുഴക്കിയ സംഭവത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിനെതിരെ പോലീസ് കേസെടുത്തു (KP Udayabhanu CPM speech case). മല്ലപ്പള്ളിയിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കീഴ്‌വായ്പൂർ പോലീസാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ പോലീസ് രാത്രി പരിശോധന നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു സി.പി.എം മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയായിരുന്നു വിവാദ പരാമർശം.
“പോലീസുകാർക്കും വീടുകളിൽ അമ്മയും പെങ്ങന്മാരും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങളുടെ വീടുകളിൽ കയറി രാത്രി പരിശോധന നടത്തിയാൽ തിരിച്ചും ഞങ്ങൾ നിങ്ങളുടെ വീടുകളിൽ കയറും,” എന്നായിരുന്നു ഉദയഭാനുവിന്റെ ഭീഷണി പ്രസംഗം. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താനും പ്രദേശത്തെ ക്രമസമാധാന നില തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Story Summary:
Keezhvaipur police registered a case against CPM state committee member KP Udayabhanu for issuing open threats against police officers and their families during a protest rally in Mallappally.




