
കൊല്ലം: എൻ.എസ്.എസ് (NSS KB Ganesh Kumar controversy) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ രംഗത്തെത്തി. എൻ.എസ്.എസ് സംഘടനയെയും ജനറൽ സെക്രട്ടറിയെയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ നേതൃത്വം തയ്യാറാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ നടപടിയിൽ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആഗസ്റ്റ് 15-ന് കൂടുന്ന യൂണിയൻ പൊതുയോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻ പിള്ളയും സെക്രട്ടറി സി. അനിൽകുമാറും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം, എൻ.എസ്.എസിലെ ഏകാധിപത്യപരമായ പോക്കുകൾക്കെതിരെ മുൻപും പ്രതികരിച്ചിട്ടുണ്ടെന്നും ഇനിയും തുറന്നുപറയുമെന്നും വ്യക്തമാക്കി ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തെത്തി. ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരവുമായ രീതിയിൽ എൻ.എസ്.എസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന് ജനറൽ സെക്രട്ടറിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും, പറയേണ്ട കാര്യങ്ങൾ ഓർഗനൈസേഷന്റെ ഡയറക്ടർ ബോർഡിൽ താൻ മുൻപും ഉന്നയിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ കുറിച്ചു. എൻ.എസ്.എസ് എന്ന പ്രസ്ഥാനത്തിനോ കരയോഗങ്ങൾക്കോ താൻ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന ഗണേഷ് കുമാറും എൻ.എസ്.എസ് നേതൃത്വവും തമ്മിലുള്ള ഭിന്നത, തിരുവനന്തപുരത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻ.എസ്.എസ് നേതൃത്വത്തിനെതിരെ ഗണേഷ് നടത്തിയ കടുത്ത വിമർശനത്തോടെയാണ് വീണ്ടും പരസ്യമായ പോരിലേക്ക് വഴിമാറിയത്.
Story Summary: Kottarakkara NSS Taluk Union demanded the expulsion of KB Ganesh Kumar from primary Karayogam membership following his fierce public attack on NSS General Secretary G Sukumaran Nair.




