
തൃശൂർ: മതിലകം പുതിയകാവിൽ ‘എസ്.ആർ. ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി ആരംഭിച്ച് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ (Thrissur jewellery investment fraud). പാപ്പിനിവട്ടം ചിറ്റൂർക്കാട്ടിൽ വീട്ടിൽ സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് മതിലകം പൊലീസ് പൊന്നാനിയിൽ നിന്ന് പിടികൂടിയത്.
മൂന്ന് കോടി രൂപ നിക്ഷേപിച്ചാൽ നിർദിഷ്ട ജ്വല്ലറിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പാലക്കാട് കുഴൽമന്ദം സ്വദേശിയിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റിയതെന്നാണ് പൊലീസ് പറയുന്നത്.
2025 ജൂൺ മുതൽ പല ഘട്ടങ്ങളിലായി പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഓൺലൈനായി കൈമാറിയിരുന്നു. ഇതിന് പുറമെ 31 ലക്ഷം രൂപ നേരിട്ടും നൽകിയെന്നാണ് പരാതി. ഇങ്ങനെ ആകെ 87 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്നാണ് പൊലീസ് കണ്ടെത്തൽ.
പണം നൽകിയിട്ടും വാഗ്ദാനം ചെയ്തതുപോലെ ജ്വല്ലറിയിലെ പങ്കാളിത്തം ലഭിക്കാതിരുന്നതിനെ തുടർന്നാണ് പരാതിക്കാരൻ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. തുടർന്ന് മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളുടെ നീക്കങ്ങൾ കണ്ടെത്തിയതെന്നും തുടർന്ന് പൊന്നാനിയിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
മതിലകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രജീഷ് എസ്., എസ്.ഐ നെസിയ എം. സാഹിബ്, ജി.എസ്.സി.പി.ഒമാരായ പ്രബിൻ, ഷനിൽ, ഷിജീഷ്, സി.പി.ഒ ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Story Summary:
A couple was arrested in Thrissur for allegedly defrauding a Palakkad resident of ₹87 lakh by promising a partnership in a proposed jewellery business. Police said ₹56 lakh was transferred online and another ₹31 lakh was paid in cash.




