
മുംബൈ: ഇന്ത്യയിൽ മദ്യപാനം വർദ്ധിച്ചതിനും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിനും കാരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന വിചിത്ര വാദവുമായി മഹാരാഷ്ട്ര ബി.ജെ.പി ഉപാധ്യക്ഷനും മുൻ എം.പിയുമായ സുജയ് വിഖെ പാട്ടീൽ (Sujay Vikhe Patil Donald Trump statement). അഹല്യാനഗർ-മൻമാഡ് റോഡ് നിർമ്മാണത്തിലെ കാലതാമസത്തെക്കുറിച്ച് സംസാരിക്കവേയാണ് ബി.ജെ.പി നേതാവ് ട്രംപിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
ഡൊണാൾഡ് ട്രംപിന്റെ ഉറപ്പില്ലാത്ത നിലപാടുകൾ മൂലം ആളുകൾ ആശയക്കുഴപ്പത്തിലാകുകയും തുടർന്ന് മദ്യപാനം കൂട്ടുകയുമാണെന്ന് വിഖെ പാട്ടീൽ അവകാശപ്പെട്ടു. “ട്രംപ് രാവും പകലും ഓരോ നിലപാടുകൾ മാറ്റുന്നു. ഒരു ദിവസം യുദ്ധം അവസാനിച്ചെന്ന് പറയുമ്പോൾ അടുത്ത ദിവസം മിസൈൽ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്നു. ട്രംപിന്റെ ഈ പോക്ക് കാരണം മാനസിക സമ്മർദ്ദത്തിലായി ഇന്ത്യയിലെ ചിലർ മദ്യപാനം കൂട്ടുകയാണ്”- എന്നായിരുന്നു വിഖെ പാട്ടീലിന്റെ വാക്കുകൾ.
അഹല്യാനഗർ-മൻമാഡ് റോഡിന്റെ നിർമ്മാണം വൈകിയതിനും ആഗോളതലത്തിൽ ട്രംപ് ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഇറാനിലെ ആക്രമണങ്ങൾ കാരണം ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടു. പെട്രോളിയം ഉപോൽപ്പന്നമായ ബിറ്റുമെൻ (Bitumen) കിട്ടാത്തതാണ് റോഡ് നിർമ്മാണത്തിന് തടസ്സമായത്. ഇതിനെല്ലാം കാരണം ട്രംപിന്റെ യുദ്ധനയങ്ങളാണെന്നും ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സുജയ് വിഖെ പാട്ടീൽ കൂട്ടിച്ചേർത്തു.
Story Summary: Maharashtra BJP Vice President Sujay Vikhe Patil made a controversial statement claiming Donald Trump’s shifting policies caused an increase in liquor consumption in India and delayed local road construction.




