
ന്യൂഡൽഹി: യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികൾക്കെതിരെ കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി (Supreme Court warning on airfare hike). സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചില്ലെങ്കിൽ കമ്പനികളുടെ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്താക്കി. സ്വകാര്യ വിമാനക്കമ്പനികളുടെ അനിയന്ത്രിതമായ നിരക്ക് വർദ്ധനവിനെതിരെയുള്ള ഹർജി പരിഗണിക്കവേയാണ് കോടതി പരാമർശം.
കേന്ദ്ര സർക്കാർ നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖകൾ പോലും വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിനായുള്ള പുതിയ ഡ്രൊഫ്റ്റ് മാർഗ്ഗരേഖകൾ അന്തിമഘട്ടത്തിലാണെന്നും സമഗ്രമായ നിയമങ്ങൾ രൂപീകരിക്കാൻ മൂന്ന് ആഴ്ചത്തെ സമയം കൂടി വേണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ഹർജി സെപ്റ്റംബർ ഏഴിലേക്ക് മാറ്റിവെച്ചു.
അതേസമയം, വേനലവധി കഴിഞ്ഞ് ഗൾഫ് മേഖലയിലെ സ്കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് പ്രവാസികൾക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബർ ആദ്യവാരത്തിലും പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്താൻ ശ്രമിക്കുന്നതാണ് തുക വർദ്ധിക്കാൻ കാരണം. വൺവേ ടിക്കറ്റുകളിൽ നാട്ടിലെത്തിയ പല പ്രവാസികൾക്കും മടക്കയാത്രയ്ക്ക് പ്രതീക്ഷിച്ചതിലും ഇരട്ടി തുക നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Story Summary: The Supreme Court warned airlines of strict grounding actions if they fail to follow fare guidelines, as the Centre works on a new regulatory framework amid soaring Gulf flight prices.




