
കോട്ടയം: ഓണക്കാലത്ത് പൊതുവിപണിയിൽ ഉൽപ്പന്നങ്ങളുടെ കൃത്യമായ അളവും ഗുണനിലവാരവും ഉറപ്പാക്കാനും വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനുമായി കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു. പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
താലൂക്ക് അടിസ്ഥാനത്തിലുള്ള സംയുക്ത സ്ക്വാഡുകൾ അവധി ദിവസങ്ങളിലടക്കം ജില്ലയിലുടനീളം കർശന പരിശോധന നടത്തും. അനധികൃതമായി വില വർദ്ധിപ്പിക്കുക, സാധനങ്ങൾ പൂഴ്ത്തിവെക്കുക, കരിഞ്ചന്ത നടത്തുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. കടകളിൽ വിൽക്കുന്ന അരി, പച്ചക്കറി, മറ്റ് ഭക്ഷ്യധാന്യങ്ങൾ എന്നിവയിലെ മായം തടയുന്നതിനൊപ്പം അളവിലും തൂക്കത്തിലും കൃത്യത ഉറപ്പുവരുത്താനും ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തും.
Also Read: പെൻഷൻ തുക വിതരണത്തിന് സാമ്പത്തികാനുമതി; ഈ മാസവും പണം നേരിട്ട് വീട്ടിലെത്തും!
സ്റ്റാർ ഹോട്ടലുകൾ മുതൽ വഴിയോര തട്ടുകടകളിൽ വരെ നൽകുന്ന ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ഊർജ്ജിതമാക്കും. വിപണിയിലെ ക്രമക്കേടുകൾ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനുമായി ജില്ലാ, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പരാതിപ്പെടാൻ കൺട്രോൾ റൂം ഫോൺ നമ്പറുകളും അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്.
The post ഓണച്ചന്തകളിൽ പൂഴ്ത്തിവയ്പ്പും മായവും തടയാൻ നീക്കം; പ്രത്യേക സ്ക്വാഡുകളുടെ പരിശോധന ആരംഭിച്ചു appeared first on Express Kerala.




