
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കുട്ടിയെ തേടി കർണാടകയിലെ മൈസൂരുവിലെത്തിയ പ്രത്യേക അന്വേഷണസംഘത്തിന് അവിടെ കുട്ടി എത്തിയതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് സംഘം കേരളത്തിലേക്ക് മടങ്ങി. (Sivasurya missing case)
മൈസൂരുവിൽ ശിവസൂര്യ എത്തിയതായി സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ തലശ്ശേരി, മാഹി, വടകര തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഓഗസ്റ്റ് 8ന് കുട്ടിയെ കാണാതായതിന് പിന്നാലെയുള്ള നിർണായക 48 മണിക്കൂറിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഓഗസ്റ്റ് 8ലെ ദൃശ്യങ്ങളാണ് പരിശോധിച്ചിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിലെ ദൃശ്യങ്ങൾ കൂടി പരിശോധിക്കുന്നതിലൂടെ ശിവസൂര്യയുടെ യാത്രയോ സാന്നിധ്യമോ സംബന്ധിച്ച നിർണായക സൂചനകൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
കുട്ടിയെ കണ്ടെത്തുന്നതിനായി റെയിൽവേ സ്റ്റേഷനുകളിലും സമീപപ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണ്.
Summary: Police have intensified the search for 17-year-old Sivasurya, who went missing from Chokli in Kannur. A special team that travelled to Mysuru found no evidence that he had reached the city and has returned, while the investigation has now expanded to railway stations in Thalassery, Mahe and Vadakara.




