
ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പോലീസ് കേസെടുത്തത് തുടക്കം മാത്രമാണെന്നും രാജ്യതലസ്ഥാനത്തെ പ്രധാന പോലീസ് സ്റ്റേഷനിൽ നിന്ന് പോലും കൃത്യ സമയത്ത് നീതി കിട്ടിയില്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi Delhi police protest). യുവാക്കൾക്കെതിരെ വലിയ അന്യായം നടന്നതിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർ ആഗ്രഹിച്ചിരുന്നെങ്കിലും, മുകളിൽ നിന്ന് നീതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായെന്നും രാഹുൽ ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ അഞ്ച് മണിക്കൂറോളം നീണ്ട കടുത്ത പ്രതിഷേധത്തിന് ഒടുവിലാണ് തിരിച്ചറിയാത്ത ആളുകൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായത്. കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് എഫ്.ഐ.ആർ ഇടാതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ചാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാഹിൽ ലോച്ചവ് എന്ന വിദ്യാർത്ഥിക്കൊപ്പമാണ് രാഹുൽ പോലീസ് സ്റ്റേഷനിലെത്തിയത്.
എഫ്.ഐ.ആർ ഇടുന്നത് തടസ്സപ്പെടുത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് രാഹുൽ ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ ഡൽഹി ജൻപഥ് റോഡിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറി. നീതി ലഭിക്കുന്നതുവരെയുള്ള ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പോരാട്ടത്തിന്റെ ആദ്യ ചുവടുവെപ്പാണ് ഈ കേസെടുക്കലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Story Summary: Following a 5-hour protest led by Rahul Gandhi outside Parliament Street police station, Delhi Police registered an FIR regarding pellet injuries sustained by a student during the CJP protest.




