
പുനെ: പുരുഷമേധാവിത്വം തകർക്കണമെന്നും സ്ത്രീകൾ സ്വന്തം അവകാശങ്ങൾക്കായി പോരാട്ടം തുടരണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുനെയിലെ എസ്എസ്പിഎംഎസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയും സ്വത്തുമെന്നും രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകൾ നേതൃത്വം നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. (Rahul Gandhi on women empowerment)
രാഷ്ട്രീയം സംസാരിക്കാനല്ല പരിപാടിയിൽ എത്തിയതെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, ഓരോ സ്ത്രീക്കും അവരുടേതായ പ്രത്യേകതകളുണ്ടെന്നും പറഞ്ഞു. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതൽ ദീർഘവീക്ഷണമുണ്ടെന്നും എല്ലാ മേഖലകളിലും രാജ്യത്തെ നയിക്കാൻ സ്ത്രീകൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുസ്മൃതിയിൽ പുരുഷന്മാരെ സ്ത്രീകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നതിനെ രാഹുൽ ഗാന്ധി വിമർശിച്ചു. സ്ത്രീകൾ സ്വതന്ത്രരായിരിക്കണമെന്നും ആരുടെയും ഉടമസ്ഥതയിലുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി സ്ത്രീകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ ആശങ്കകൾ കാരണം രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകൾക്ക് തൊഴിൽ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും അതിക്രമങ്ങളിൽ ഭൂരിഭാഗവും സാമൂഹിക നാണക്കേട് ഭയന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെൺഭ്രൂണഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളിലും സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ജന്തർമന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെയും രാഹുൽ ഗാന്ധി വിമർശിച്ചു. പ്രതിഷേധത്തിനിടെ ആൺകുട്ടികളും പെൺകുട്ടികളും മോശം വാക്കുകൾ ഉപയോഗിച്ചെങ്കിലും പെൺകുട്ടികൾ അത്തരം വാക്കുകൾ ഉപയോഗിച്ചതിലാണ് പ്രധാനമന്ത്രി കൂടുതൽ പ്രതികരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത മാനദണ്ഡങ്ങൾ ഉണ്ടാകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Summary: Congress leader Rahul Gandhi called for an end to male dominance and said women are India’s greatest strength and asset. Speaking at an interaction in Pune, he stressed women’s freedom, safety and equal rights while criticizing social restrictions and gender-based double standards.




