
കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള പി.എം.എൽ.എ (MV Govindan CPM Kozhikode) നിയമം യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് മാറി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ മാത്രമാണ് കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട്ട് നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ സാമ്പത്തികമായി കൈകാര്യം ചെയ്യുന്ന രീതിയാണ് നിലവിലുള്ളതെന്നും ‘വാളെടുത്തവൻ വാളാൽ’ എന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നിയമം നിർമ്മിക്കാൻ മുൻകൈ എടുത്ത കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന് തന്നെ പിന്നീട് ഇതേ നിയമപ്രകാരം അറസ്റ്റിലാകേണ്ടി വന്നത് ഇതിന്റെ ദുരുപയോഗത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എം.ആർ.എൽ – എക്‌സാലോജിക് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പാർട്ടി തീരുമാനം. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ സംസാരിച്ച എൽ.ഡി.എഫ് നേതാവ് പിണറായി വിജയനും ഇ.ഡി നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു. തനിക്കോ തന്റെ മകൾക്കോ കുടുംബത്തിനോ യാതൊരുവിധ ഹവാല ഇടപാടുകളിലും പങ്കില്ലെന്നും, ഇ.ഡിയുടെ യഥാർത്ഥ ലക്ഷ്യം താനാണെന്നും പിണറായി വിജയൻ വ്യക്തമാക്കുകയുണ്ടായി. അന്വേഷണ ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ പരാമർശങ്ങൾ തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും തന്റെ കൈകൾ എപ്പോഴും ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary:
CPM State Secretary M.V. Govindan criticized the misuse of the PMLA Act by central agencies to target political opponents, addressing a party meeting in Kozhikode.




