തൃശ്ശൂർ: ആംബുലൻസിൽ കാൽക്കിലോ എം.ഡി.എം.എ. കടത്തിയ കേസിലെ അന്വേഷണം എത്തിയത് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലേക്ക്. കേസിലെ സൂത്രധാരനെന്ന് പൊലീസ് പറയുന്ന ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (കല്ല് റിയാസ്–37) ആണ് സാഹസിക നീക്കത്തിനൊടുവിൽ തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. 150-ഓളം കാവൽ ജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഫ്‌ളാറ്റിനുള്ളിൽ കയറി പിടികൂടുന്നത് പ്രായോഗികമല്ലാത്തതിനാൽ പുറത്തിറങ്ങിയ സമയം കാത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുൻപും എം.ഡി.എം.എ. കടത്തുകേസിൽ പ്രതിയായ റിയാസ് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയാണ് ബെംഗളൂരുവിൽനിന്ന് വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നതിന് നേതൃത്വം നൽകിയിരുന്നതെന്ന് പൊലീസ് പറയുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ എം.ഡി.എം.എ. എത്തിക്കുന്നതിലെ ഇടനിലക്കാരനായും ഇയാൾ പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മേയ് 26ന് വാണിയമ്പാറയിൽ ആംബുലൻസിൽ കടത്തിക്കൊണ്ടുവന്ന കാൽക്കിലോ എം.ഡി.എം.എ. പിടികൂടിയതോടെയാണ് അന്വേഷണത്തിന്റെ വഴി റിയാസിലേക്ക് നീണ്ടത്. അന്ന് അറസ്റ്റിലായ രണ്ടുപേരിൽനിന്ന് ലഭിച്ച മൊഴികളാണ് ഇയാളെക്കുറിച്ചുള്ള നിർണായക സൂചനയായത്.
ALSO READ;ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ! ഞെട്ടിച്ച് നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല
അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന് മനസ്സിലാക്കിയതോടെ റിയാസ് ബെംഗളൂരുവിൽനിന്ന് കടന്നിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ ഗ്രേറ്റർ നോയിഡയിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സംഘം നിരീക്ഷണം ശക്തമാക്കി. ഫ്‌ളാറ്റ് സമുച്ചയത്തിലെ കർശന സുരക്ഷയ്ക്കിടയിൽ ഇയാൾ പുറത്തേക്കിറങ്ങിയ സമയം മനസ്സിലാക്കിയാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റിലായ റിയാസിനെ ഉത്തർപ്രദേശിലെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി നർക്കോട്ടിക് സെൽ അസി. പൊലീസ് കമ്മിഷണർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പീച്ചി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി. അമീർഅലി, തൃശ്ശൂർ സിറ്റി ഡാൻസാഫിലെ എ.എസ്.ഐ. ടി.വി. ജീവൻ, സി.പി.ഒ. കെ.ബി. വിപിൻദാസ്, പീച്ചി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. എസ്. ലാലു, സി.പി.ഒ. കെ.ബി. നിവ്യ, തൃശ്ശൂർ സിറ്റി സൈബർ സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥുൻ, തൃശ്ശൂർ സിറ്റി ഡാൻസാഫിലെ സി.പി.ഒമാരായ വൈശാഖ് രാജ്, സ്റ്റിയോ ജോസ്, നിധീഷ്, സംഗീത്, അരുൺ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് റിയാസിനെ പിടികൂടിയത്. ആംബുലൻസിലെ ലഹരിക്കടത്തിന്റെ അന്വേഷണം ഇതോടെ കൂടുതൽ വിപുലമാകുകയാണ്.
The post സിനിമയെ വെല്ലുന്ന ജീവിതങ്ങൾ, 150 കാവൽക്കാരുള്ള ഫ്‌ളാറ്റിൽ ഒളിവിൽ..! ആംബുലൻസിലെ MDMA കടത്തിന്റെ സൂത്രധാരൻ നോയിഡയിൽ പിടിയിൽ appeared first on Express Kerala.




