
തിരുവനന്തപുരം: ദക്ഷിണ റെയിൽവേയുടെ ഭാഗമായ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയെ മൈസൂരു ഡിവിഷന് കീഴിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും റെയിൽവേ ബോർഡിന്റെയും തീരുമാനത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പാലക്കാട് ഡിവിഷന്റെ വിഭജനം മലബാർ മേഖലയുടെ റെയിൽവേ വികസനത്തെയും സാമ്പത്തിക നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഔദ്യോഗികമായി കത്തയച്ചു.(PK Kunhalikutty Opposes Palakkad Railway Division Split Writes To Railway Minister)
കേരളത്തിന്റെ ദീർഘകാല ആവശ്യമായ പ്രത്യേക റെയിൽവേ സോൺ നടപ്പിലാക്കാതെ, നിലവിലുള്ള വരുമാന സ്രോതസ്സായ മംഗളൂരു, പനമ്പൂർ മേഖലകൾ വേർപെടുത്തുന്നത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയാണെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട് ഡിവിഷന്റെ ഭൂരിഭാഗം ചരക്കുസേവന വരുമാനവും നൽകുന്ന ഈ മേഖലകൾ നഷ്ടപ്പെടുന്നത് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും തടസ്സമാകുമെന്നും, അതിനാൽ പൊതുതാൽപ്പര്യം മുൻനിർത്തി തീരുമാനം എത്രയും വേഗം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷന്റെ നിലവിലുള്ള അതിർത്തി പരിധികൾ നിലനിർത്തിക്കൊണ്ട് മലബാറിലെ യാത്രക്കാരുടെ ദുരിതം പരിഹരിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കത്തിൽ ചൂണ്ടിക്കാട്ടി.
Story Summary
Minister P. K. Kunhalikutty has strongly opposed the Union Government’s decision to bifurcate the Palakkad Railway Division by shifting the Mangaluru region to the Mysuru Division under South Western Railway. Writing an official letter to Railway Minister Ashwini Vaishnaw, he stated that stripping the revenue-generating Mangaluru area would hit Malabar’s railway development severely and reiterated the state’s demand to protect the division’s jurisdiction and push for a dedicated Railway Zone for Kerala.




