
കമ്പനിയിൽ നിന്നും വിതരണത്തിനായി കൊടുത്തുവിട്ട ലക്ഷക്കണക്കിന് രൂപയുടെ സ്റ്റീൽ പൈപ്പുകൾ കടത്തിക്കൊണ്ടുപോയി വിൽപന നടത്തിയ ലോറി ഡ്രൈവർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. മലപ്പുറം ചന്ദനക്കാവ് അനന്താവൂർ സ്വദേശി അബ്ദുൽ സമീർ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജൂലൈ നാലിന് തെലങ്കാനയിലെ കമ്പനിയിൽ നിന്ന് മലപ്പുറം വലിയപറമ്പിലെ വിജിസി സ്ഥാപനത്തിലേക്ക് കയറ്റി അയച്ച 21 ലക്ഷം രൂപ വിലമതിക്കുന്ന പൈപ്പുകളാണ് പ്രതി യാത്രാമധ്യേ തട്ടിയെടുത്തത്. ചരക്ക് നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ വളാഞ്ചേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോയ ശേഷം വിവിധ ഇടങ്ങളിലായി വിൽക്കുകയായിരുന്നു. ലഭിച്ച തുക മുഴുവൻ പ്രതി സ്വന്തം ആവശ്യങ്ങൾക്കായി ധൂർത്തടിച്ചു.
സാധന സാമഗ്രികൾ സ്ഥാപനത്തിൽ എത്താതിരുന്നതിനെ തുടർന്ന് കമ്പനി സെയിൽസ് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒളിവിലായിരുന്ന പ്രതിയെ പാലക്കാട് കുമരനെല്ലൂരിലെ ഭാര്യവീട്ടിൽ നിന്നാണ് വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്ത്, സബ് ഇന്റർ ഇൻസ്‌പെക്ടർ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post വിതരണത്തിന് കൊണ്ടുപോയ 21 ലക്ഷം രൂപയുടെ സ്റ്റീൽ പൈപ്പുകൾ തട്ടിയെടുത്തു വിറ്റു; ലോറി ഡ്രൈവർ അറസ്റ്റിൽ! appeared first on Express Kerala.




