
കാഠ്മണ്ഡു: തിബറ്റ് അതിർത്തിയോട് ചേർന്നുള്ള നേപ്പാളിലെ ഹിമാലയൻ മലനിരകളിൽ ഉണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ (Nepal Flash Floods) നിരവധി ഗ്രാമങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഒലിച്ചുപോയി. റസൂവ (Rasuwa) ജില്ലയിലെ സ്യാപ്രൂ ബെസി (Syapru Besi), തിമുറെ (Timure) എന്നീ പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ദുരന്തത്തിൽ വലിയ തോതിലുള്ള ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചതായി ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു.
തിബറ്റിൽ നിന്ന് ഉത്ഭവിച്ച് നേപ്പാളിലൂടെ ഒഴുകുന്ന ഭോട്ടെ കോശി (Bhote Koshi) നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് പ്രളയത്തിന് വഴിവെച്ചത്. നദീതീരങ്ങളിൽ കഴിയുന്ന ജനങ്ങളോട് ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശിക ഭരണകൂടവും നിർദ്ദേശം നൽകി.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ശക്തമാക്കാൻ നേപ്പാൾ സൈന്യത്തിനും പൊലീസിനും ദുരന്തനിവാരണ സേനയ്ക്കും പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
ടിബറ്റിൽ നിന്നുമെത്തി നേപ്പാളിലെ തൃശൂലി നദിയിൽ ചേരുന്ന ഭോട്ടെ കോശി നദി പിന്നീട് ഇന്ത്യയിലേക്ക് പ്രവേശിച്ച് ഗണ്ഡക് നദിയായാണ് ഒഴുകുന്നത്. മുൻവർഷങ്ങളിലും ഈ നദിയിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം നേപ്പാൾ-ചൈന അതിർത്തി ബന്ധിപ്പിക്കുന്ന സൗഹൃദ പാലം (Friendship Bridge) തകർക്കുകയും വൻ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.




