
ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (NLSIU) 2026 ബിരുദ ബാച്ചിന്റെ 34-ാമത് വാർഷിക ബിരുദദാന ചടങ്ങ് റദ്ദാക്കി. സെപ്റ്റംബർ 12ന് നടത്താനിരുന്ന ചടങ്ങാണ് ‘ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ’ ചൂണ്ടിക്കാട്ടി സർവകലാശാല റദ്ദാക്കിയത്. ഓഗസ്റ്റ് 27ന് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. (NLSIU convocation cancelled)
കോൺവൊക്കേഷൻ ചടങ്ങ് നടക്കാത്ത സാഹചര്യത്തിൽ 2026 ബിരുദ ബാച്ചിലെ വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഭരണസമിതികളുടെ അനുമതിക്ക് വിധേയമായി ബിരുദങ്ങൾ ‘ഇൻ അബ്സെൻഷ്യ’ നൽകും. ബിരുദ സർട്ടിഫിക്കറ്റുകൾ തപാൽ വഴി ലഭ്യമാക്കുകയോ ക്യാമ്പസിലെത്തി നേരിട്ട് കൈപ്പറ്റുകയോ ചെയ്യാനുള്ള സൗകര്യം വിദ്യാർഥികൾക്ക് ഉണ്ടായിരിക്കും. ഇതിനായുള്ള ഫോമും തുടർനിർദേശങ്ങളും പിന്നീട് നൽകുമെന്ന് സർവകലാശാല അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിനെയും ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) ചെയർമാൻ മന്നൻ കുമാർ മിശ്രയെയും കോൺവൊക്കേഷനിൽ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർഥികളിലും പൂർവവിദ്യാർഥികളിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഇരുവരുടെയും സാന്നിധ്യത്തെ ചോദ്യം ചെയ്ത് 700ലേറെ വിദ്യാർഥികളും പൂർവവിദ്യാർഥികളും രംഗത്തെത്തിയിരുന്നു. BCI നടപടിയിൽ വിദ്യാർഥികളോടും അധ്യാപകരോടും നിരുപാധിക മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
NALSAR യൂണിവേഴ്സിറ്റി ഓഫ് ലോയിലെ 2026 ബിരുദ ബാച്ചുമായി ബന്ധപ്പെട്ട വിവാദമാണ് പ്രതിഷേധത്തിന് കൂടുതൽ ശക്തി നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ കോൺവൊക്കേഷൻ സാന്നിധ്യത്തിനെതിരെ നടന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 13ന് NALSAR-ലെ 2026 ബിരുദ ബാച്ചിന്റെ എൻറോൾമെന്റ് താൽക്കാലികമായി നിർത്തിവയ്ക്കാൻ BCI തീരുമാനിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ തീരുമാനം പിൻവലിച്ചു.
BCIയുടെ നടപടിയെ NLSIU വിദ്യാർഥികളും പൂർവവിദ്യാർഥികളും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണിതെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും കണ്ടെത്താനുള്ള നിർദേശം ‘വേട്ടയാടലിന്’ സമാനമാണെന്നും അവർ ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ 165 ബിരുദ വിദ്യാർഥികളും 409 നിലവിലെ വിദ്യാർഥികളും 128 പൂർവവിദ്യാർഥികളും ഒപ്പുവെച്ചിരുന്നു.
വിദ്യാർഥികളുടെ ആശങ്കകൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് NLSIU വിദ്യാർഥികളുമായി ഏകദേശം 90 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കോൺവൊക്കേഷൻ റദ്ദാക്കാനുള്ള സർവകലാശാലയുടെ തീരുമാനത്തിന് പിന്നിലെ ‘ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ’ എന്താണെന്ന് ഔദ്യോഗികമായി കൂടുതൽ വിശദീകരിച്ചിട്ടില്ല.
Summary: The National Law School of India University in Bengaluru has cancelled its 34th annual convocation scheduled for September 12, amid opposition from students and alumni over the proposed participation of CJI Surya Kant and BCI Chairman Manan Kumar Mishra. The university will confer degrees in absentia, subject to approval from its governing bodies.




