തിരൂർ: കുടിക്കാനായി വാങ്ങിവെച്ചിരുന്ന മദ്യം എടുത്ത് കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദൻ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തലക്കാട് തെക്കൻ കുറ്റൂർ സ്വദേശി മലയത്ത് മേലേ വീട്ടിൽ ഗിരീഷ് (48)നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വാങ്ങിവെച്ച മദ്യം പത്മാനന്ദൻ എടുത്ത് കുടിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം. പത്മാനന്ദനെ തടഞ്ഞുവെച്ച് സോഫയിലേക്ക് തള്ളിയിട്ട പ്രതി തലക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും നിലത്ത് വീണ പത്മാനന്ദന്റെ നെഞ്ചിൽ പലതവണ ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റതിനെ തുടർന്ന് വാരിയെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. എന്നാൽ പരിക്കേറ്റ പത്മാനന്ദന് ചികിത്സ നൽകാതെ വീട്ടിൽ തന്നെ തടഞ്ഞുവെച്ചതായും പൊലീസ് പറയുന്നു.
ALSO READ;‘ഖാലിദ് ഷെയ്ഖ് മുഹമ്മദ്; ഒസാമ ബിൻലാദന്റെ വലംകൈ..! 9/11 ആക്രമണത്തിന്റെ ‘മാസ്റ്റർമൈൻഡ്’, രണ്ട് പതിറ്റാണ്ടിന് ശേഷം വിചാരണയ്ക്ക് തീയതി
ഗുരുതരമായി പരിക്കേറ്റ പത്മാനന്ദൻ പിന്നീട് 25ന് മരിച്ചു. തിരൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. തുടർന്ന് പൊന്നാനി ഈഴവത്തുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് തുടരുകയാണ്.
പത്മാനന്ദന്റെ ഭാര്യ ഷീജയും മക്കൾ പ്രവീണ, പവിത്ര എന്നിവരുമാണ്. അറസ്റ്റിലായ ഗിരീഷിനെ നിലമ്പൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post സൂക്ഷിച്ചുവെച്ച മദ്യം കുടിച്ചു; ദേഷ്യത്തിൽ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്നു appeared first on Express Kerala.




