
ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ബിസിസിഐ തള്ളി. ഐപിഎല്ലിൽ നിന്ന് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമായാണ് ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചത്. എന്നാൽ ലോകകപ്പ് തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇത്തരമൊരു മാറ്റം പ്രായോഗികമല്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ടൂർണമെന്റ് ഷെഡ്യൂൾ പ്രകാരം ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ഇന്ത്യയിലാണ് നിശ്ചയിച്ചിരിക്കുന്നത്. വിമാന ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ബ്രോഡ്കാസ്റ്റ് ക്രൂവിന്റെ ക്രമീകരണങ്ങൾ എന്നിവയെല്ലാം പൂർത്തിയായ സാഹചര്യത്തിൽ അവസാന നിമിഷം വേദി മാറ്റുന്നത് വലിയ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി.
Also Read: റുതുരാജിന് പകരം റിഷഭ് പന്ത്! സെലക്ടർമാരുടെ തീരുമാനത്തിന് പിന്നിലെ ആ ‘രഹസ്യം’ വെളിപ്പെടുത്തി അശ്വിൻ
പാകിസ്ഥാന്റെ മത്സരങ്ങൾ നേരത്തെ തന്നെ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ബംഗ്ലാദേശിന്റെ കാര്യത്തിൽ അത്തരമൊരു നീക്കം സാധ്യമല്ലെന്നാണ് അധികൃതരുടെ നിലപാട്. ഫെബ്രുവരി 7-ന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഇറ്റലി, ഇംഗ്ലണ്ട് എന്നിവരുമായുള്ള മത്സരങ്ങൾ കൊൽക്കത്തയിലും നേപ്പാളുമായുള്ള മത്സരം മുംബൈയിലുമാണ് നടക്കേണ്ടത്. ബംഗ്ലാദേശ് നിലപാടിൽ ഉറച്ചുനിന്നാൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റേണ്ടി വരുമെങ്കിലും അത് ടൂർണമെന്റിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
The post ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ്! ലോകകപ്പ് വേദി മാറ്റില്ലെന്ന് ബിസിസിഐ; ക്രിക്കറ്റ് ലോകത്ത് പോര് മുറുകുന്നു appeared first on Express Kerala.




