
കോഴിക്കോട്: പിടിക്കപ്പെടാതിരിക്കാൻ സിസിടിവി ഹാർഡ് ഡിസ്‌ക് വെള്ളത്തിലിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. ചാവക്കാട് റഫീഖ് എന്ന വെന്താട്ടിൽ റഫീഖിനെയാണ് കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വയനാട് മേപ്പാടിയിലെ വാടകവീട്ടിൽ വെച്ചാണ് കോടഞ്ചേരി പോലീസും സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
താമരശ്ശേരി കൈതപ്പൊയിൽ നോളെജ് സിറ്റിക്കടുത്ത് താമസിക്കുന്ന ട്രാവല്‍ ഏജന്‍സി ഉടമ വേഞ്ചേരി ഷൈജലിന്റെ വീട്ടിലായിരുന്നു മോഷണം. ഡിസംബർ 28ന് ഷൈജലും കുടുംബവും ഊട്ടിയിൽ പോയ സമയത്താണ് പ്രതി വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയത്. 15 പവൻ സ്വർണ്ണാഭരണങ്ങളും 1.25 ലക്ഷം രൂപയുമാണ് ഇയാൾ കവർന്നത്. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി വീടിനുള്ളിലെ സിസിടിവി ഹാർഡ് ഡിസ്‌ക് അഴിച്ചെടുത്ത് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വെള്ളം നിറഞ്ഞ ഡ്രമ്മിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു.
Also Read: വിദ്യാർത്ഥിയെ അധ്യപകൻ പീഡിപ്പിച്ചു
സമാനമായ രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് റഫീഖിലേക്ക് എത്തിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷണം പോയ 10 പവൻ സ്വർണ്ണവും കുറച്ചു പണവും പോലീസ് കണ്ടെടുത്തു. ബാക്കി സ്വർണ്ണം മേപ്പാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
The post തെളിവ് നശിപ്പിക്കാൻ ഹാർഡ് ഡിസ്ക് വെള്ളത്തിലിട്ടു; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ appeared first on Express Kerala.



