
പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ 3.30-ഓടെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലാണ് അന്തരിച്ചത്. അദ്ദേഹത്തിൻറെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് ഓഫീസ് അറിയിച്ചു.
പൂനെയിൽ നിന്നുള്ള കരുത്തുറ്റ നേതാവായിരുന്ന കൽമാഡി മൂന്ന് തവണ രാജ്യസഭയിലേക്കും മൂന്ന് തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പി.വി. നരസിംഹറാവു സർക്കാരിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായി (1995-96) സേവനമനുഷ്ഠിച്ചു. റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രി എന്ന അപൂർവ റെക്കോർഡും അദ്ദേഹത്തിനുണ്ട്. രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് (1964-1972). ഇന്ത്യ-പാക് യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
Also Read: ഇന്ത്യയിൽ പുതിയ അതിഥി; മിസോറാമിൽ നിന്നും വിഷമില്ലാത്ത പുതിയ ഇനം പാമ്പിനെ കണ്ടെത്തി
കായിക ഭരണരംഗത്തെ സംഭാവനകൾ
ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ്രപസിഡന്റായിരുന്നു. ഏഷ്യൻ അത്ലറ്റിക് അസോസിയേഷൻ, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെയും തലപ്പത്ത് പ്രവർത്തിച്ചിട്ടുണ്ട്. 2003-ൽ ഹൈദരാബാദിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിംസിന്റെയും 2010-ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിന്റെയും മുഖ്യ സംഘാടകനായിരുന്നു.
വിവാദങ്ങൾ
2010-ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്ന് കൽമാഡിയുടെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയേറ്റു. ഇതേത്തുടർന്ന് 2011-ൽ അദ്ദേഹം ജയിൽവാസം അനുഷ്ഠിക്കുകയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, ഈ കേസിൽ 2025 ഏപ്രിലിൽ ഡൽഹി കോടതി അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു.
The post മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു appeared first on Express Kerala.




