
ആഗോള വിപണിയിൽ മെമ്മറി ചിപ്പുകൾക്ക് വൻ ക്ഷാമം നേരിടുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് അടിയന്തര നടപടികളുമായി ആപ്പിൾ. സാംസങ് ഇലക്ട്രോണിക്സ്, എസ്.കെ. ഹൈനിക്സ് തുടങ്ങിയ പ്രമുഖ ചിപ്പ് നിർമ്മാതാക്കളുമായി ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നതിനായി ആപ്പിൾ തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ ദക്ഷിണ കൊറിയയിലേക്ക് അയച്ചു.
വരാനിരിക്കുന്ന ഐഫോൺ മോഡലുകളിൽ 12GB LPDDR5X റാം ഉൾപ്പെടുത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ മൊബൈൽ ഡിറാം (DRAM) തടസ്സമില്ലാതെ ലഭ്യമാക്കാൻ രണ്ടുമുതൽ മൂന്നുവർഷം വരെയുള്ള കരാറുകൾ ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. 2025-ന്റെ തുടക്കത്തെ അപേക്ഷിച്ച് ചിപ്പുകളുടെ വില കുത്തനെ ഉയരുന്നത് ആപ്പിളിന് വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒരു 12GB റാം മൊഡ്യൂളിന് നിലവിൽ ഏകദേശം 70 ഡോളറോളം (5900 രൂപ) ചിലവ് വരുന്നുണ്ട്.
Also Read: മസ്കിന്റെ എക്സ് എഐ കനത്ത നഷ്ടത്തിൽ; 146 കോടി ഡോളറിന്റെ നഷ്ടം
ആപ്പിളിന് പുറമെ ഗൂഗിൾ, ഡെൽ തുടങ്ങിയ വൻകിട കമ്പനികളും ചിപ്പുകൾക്കായി ദക്ഷിണ കൊറിയൻ കമ്പനികളെ സമീപിച്ചിട്ടുണ്ട്. വൻതോതിൽ ചിപ്പുകൾ വാങ്ങുന്നവർക്ക് വിതരണക്കാർ മുൻഗണന നൽകുന്നതിനാൽ, വിപണിയിലെ മത്സരം കടുത്തിരിക്കുകയാണ്. സമയബന്ധിതമായി ചിപ്പുകൾ ലഭ്യമായില്ലെങ്കിൽ ഐഫോണുകളുടെ ലോഞ്ച് വൈകാനും ഫോണുകളുടെ വില വർധിക്കാനും സാധ്യതയുണ്ട്.
The post ചിപ്പ് ക്ഷാമം മുന്നിൽ കണ്ട് ആപ്പിൾ; വരാനിരിക്കുന്ന ഐഫോണുകൾക്കായി വൻ കരാറുകൾക്ക് നീക്കം appeared first on Express Kerala.



