
മകരമാസത്തിലെ വിവാഹ തിരക്കുകൾക്ക് മുന്നോടിയായി വിപണിയിൽ മുല്ലപ്പൂവില കുതിച്ചുയരുന്നു. ഗുരുവായൂരിൽ ഞായറാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 5,000 രൂപ വരെയാണ് രേഖപ്പെടുത്തിയത്. ഒരു മുഴം പൂവിന് ഗുണനിലവാരമനുസരിച്ച് 100 രൂപ മുതൽ 250 രൂപ വരെ നൽകേണ്ടി വരുന്നത് കല്യാണ ആവശ്യങ്ങൾക്കായി പൂവ് വാങ്ങാനെത്തുന്നവർക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ ആഴ്ച കേവലം 50 രൂപയായിരുന്ന ഒരു മുഴം പൂവിനാണ് ഇപ്പോൾ ഇരട്ടിയോളം വർധനവുണ്ടായിരിക്കുന്നത്. അടുപ്പിച്ചു കെട്ടിയ പൂക്കൾക്ക് 250 രൂപ വരെ ഈടാക്കുന്നുണ്ട്. ഗുരുവായൂർ വിപണിയിൽ പലയിടങ്ങളിലും 120 മുതൽ 150 രൂപ നിരക്കിലാണ് സാധാരണ മുല്ലപ്പൂവ് വിൽപന നടന്നത്.
തമിഴ്‌നാട്ടിലെ കനത്ത മഞ്ഞുവീഴ്ചയും പകൽ സമയത്തെ അമിതമായ ചൂടുമാണ് ഉത്പാദനം കുറയാൻ കാരണമായത്. മഞ്ഞുവീഴ്ച മൂലം പൂക്കൾ വിരിയാൻ താമസമെടുക്കുന്നതും കൃഷിയെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. മകരമാസം അടുക്കുന്നതോടെ വിവാഹങ്ങൾ വർധിക്കുമെന്നതിനാൽ വരും ദിവസങ്ങളിലും മുല്ലപ്പൂവിന്റെ ഡിമാൻഡും വിലയും ഇനിയും ഉയരാനാണ് സാധ്യതയെന്ന് പൂക്കച്ചവടക്കാർ സൂചിപ്പിക്കുന്നു.
The post വിപണിയിൽ മുല്ലപ്പൂവിന് ‘പൊന്നുംവില’! കല്യാണസീസണിൽ മുല്ലപ്പൂവില കിലോയ്ക്ക് 5,000 രൂപ appeared first on Express Kerala.



