
സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പ്രതിദിന വേതനം വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പത്ത് മടങ്ങ് വരെയാണ് വേതനത്തിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്. തടവുകാരുടെ അധ്വാനത്തിന് അർഹമായ പ്രതിഫലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
പ്രതിദിന വേതനം 152 രൂപയിൽ നിന്ന് 620 രൂപയായി ഉയർത്തി. സെമി സ്‌കിൽഡ് ജോലികളിൽ 560 രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്. ജയിൽ ശിക്ഷാ കാലയളവിനുശേഷം പുറത്തിറങ്ങുന്ന തടവുകാരുടെ സാമ്പത്തിക സുരക്ഷിതത്വവും പുനരധിവാസവും മുൻനിർത്തിയാണ് സർക്കാർ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
Also Read: കേരള വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു
നാല് സെൻട്രൽ ജയിലുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ജോലി ചെയ്യുന്ന മൂവായിരത്തിലധികം ശിക്ഷാതടവുകാർക്ക് ഈ വേതന വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുക. സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന സർക്കാർ ഏകീകരിച്ചു. അവസാനമായി 2018-ലാണ് തടവുകാരുടെ വേതനം പരിഷ്‌കരിച്ചത്. എന്നാൽ ഇത്രയും വലിയൊരു തുക വേതനമായി നിശ്ചയിക്കുന്നത് ഇതാദ്യമായാണ്.
The post 63 രൂപയിൽ നിന്ന് 530-ലേക്ക്; ജയിൽ അന്തേവാസികളുടെ പ്രതിദിന വേതനത്തിൽ വൻ വർദ്ധനവ് appeared first on Express Kerala.



