
പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന കർശന നിലപാടുമായി മാണി സി. കാപ്പൻ എംഎൽഎ. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ്, തന്റെ സിറ്റിങ് സീറ്റായ പാലായിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാപ്പൻ വ്യക്തമാക്കിയത്. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ പോയി മത്സരിക്കട്ടെ എന്നും അദ്ദേഹം പരിഹസിച്ചു.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകളുടെ ഭാഗമായി മാണി സി. കാപ്പനെ പാലായിൽ നിന്ന് തിരുവമ്പാടിയിലേക്ക് മാറ്റാൻ യുഡിഎഫ് നേതൃത്വം ആലോചിച്ചിരുന്നു. ഇതിനായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വസതിയിൽ വെച്ച് സഭാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, തന്നെ വിജയിപ്പിച്ച പാലായെ കൈവിടില്ലെന്ന ഉറച്ച നിലപാടിലാണ് കാപ്പൻ.
എൽഡിഎഫിന്റെ കേന്ദ്രവിരുദ്ധ സമരത്തിൽ നിന്ന് ജോസ് കെ. മാണി വിട്ടുനിന്നതോടെയാണ് മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന വാർത്തകൾക്ക് ആക്കം കൂടിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ഇതിനായി നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും പാലാ സീറ്റിലെ തർക്കം യുഡിഎഫിന് വലിയ തലവേദനയായേക്കും.
The post പാലാ എന്റെ ഹൃദയമാണ്, അത് വിട്ടുതരില്ല! ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്ന് മാണി സി. കാപ്പൻ appeared first on Express Kerala.



