
ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയുടെ കുത്തക തകർക്കാൻ ലക്ഷ്യമിട്ട് ചൈന രംഗത്ത്. ഇന്ത്യൻ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമായ മുളകിനും ജീരകത്തിനും ലോകവിപണിയിൽ തിരിച്ചടി നേരിടുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യാപകമായി മുളകും ജീരകവും കൃഷി ചെയ്ത് തുച്ഛമായ വിലയ്ക്ക് ചൈന കയറ്റുമതി ആരംഭിച്ചതാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത്.
വിപണി പിടിച്ചെടുക്കാൻ ചൈനീസ് തന്ത്രം
കഴിഞ്ഞ രണ്ട് വർഷമായി മുളകും ജീരകവും വൻതോതിൽ കൃഷി ചെയ്യുന്ന ചൈന, ഇന്ത്യയുടെ പരമ്പരാഗത വിപണികളിൽ പലതും ഇതിനോടകം പിടിച്ചെടുത്തതായി പ്രമുഖ കാർഷിക കമ്പനിയായ ബിഗ് ഹാറ്റ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മുളക് ഇറക്കുമതി ചെയ്ത് സംസ്കരിച്ചും സ്വന്തമായി കൃഷി ചെയ്തും കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചാണ് ചൈന ഈ മുന്നേറ്റം നടത്തുന്നത്.
Also Read: ലാഭം 7,300 കോടി കടക്കുമോ? ഇൻഫോസിസ് ഡിസംബർ പാദ ഫലങ്ങൾ ഇന്ന് പുറത്തുവരും; നിക്ഷേപകർ ഇത് അറിഞ്ഞിരിക്കണം
കയറ്റുമതി കൂടിയിട്ടും വരുമാനം ഇടിയുന്നു
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ നട്ടെല്ലായ മുളകിന് ആഗോള വിപണിയിൽ കടുത്ത വിലക്കുറവാണ് അനുഭവപ്പെടുന്നത്. 2024-25 കാലയളവിൽ മുളക് കയറ്റുമതിയുടെ അളവിൽ 19 ശതമാനം വർദ്ധനവുണ്ടായെങ്കിലും, വിദേശനാണ്യ വരുമാനത്തിൽ 11 ശതമാനം ഇടിവാണുണ്ടായത്. ഉൽപ്പാദനച്ചെലവ് വർദ്ധിക്കുന്നതും ആഗോള വിപണിയിലെ വിലയിടിവും ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലെ കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നു.
പാപ്രികയും തേജയും: ചൈനീസ് വെല്ലുവിളി
നിറം നൽകുന്ന എരിവ് കുറഞ്ഞ ‘പാപ്രിക’, വേദനസംഹാരികളിൽ ഉപയോഗിക്കുന്ന എരിവ് കൂടിയ ‘തേജ’ എന്നീ രണ്ട് ഇനം മുളകുകളാണ് ചൈന പ്രധാനമായും വിപണിയിലെത്തിക്കുന്നത്. അടുത്ത രണ്ട് സീസണുകൾ കഴിയുന്നതോടെ ചൈനീസ് കൃഷിയുടെ യഥാർത്ഥ ആഘാതം ഇന്ത്യൻ വിപണിയിൽ പ്രകടമാകുമെന്നാണ് വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്. ഉൽപ്പാദനം കുറയുന്നതിനൊപ്പം വിദേശ വിപണിയിലെ ഈ മത്സരം കൂടി വരുമ്പോൾ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന മേഖല വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
The post ചൈനയുടെ മുളക് തന്ത്രം! കയറ്റുമതി കൂടിയിട്ടും വരുമാനം കുറഞ്ഞ് ഇന്ത്യ; ആഗോള വിപണിയിൽ സുഗന്ധവ്യഞ്ജന യുദ്ധം മുറുകുന്നു appeared first on Express Kerala.




