ഇരിങ്ങാലക്കുട : നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങൾ എന്ന് അമരിപ്പാടം നാരായണാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ പ്രസ്‌താവിച്ചു.
ആചാരങ്ങളില്ലാതെ ധർമ്മം നിലനിൽക്കില്ലെന്നും ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും, ക്ഷേത്രത്തെ നിരന്തരം വിവാദത്തിൽ ഉൾപ്പെടുത്തുന്ന ക്ഷേത്രം ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രാചാരങ്ങളിൽ അനാവശ്യമായ ഇടപെടലുകളും മാറ്റങ്ങളും സംഭവിക്കുന്നത് ദുഃഖകരമായ കാര്യമാണ്. അത് പരിഹരിക്കേണ്ടതും തീരുമാനിക്കേണ്ടതും അതാത് ദേശവാസികളാണെന്നും സ്വാമി ബ്രഹ്മസ്വരൂപാനന്ദ അഭിപ്രായപ്പെട്ടു.
ക്ഷേത്രാചാര വിശ്വാസ സംരക്ഷണ സമിതി പ്രസിഡൻ്റ് സി.ജി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
സനാതന ധർമ്മ പ്രഭാഷകൻ വി. സായിറാം മുഖ്യപ്രഭാഷണം നടത്തി.
വിവിധ സാമുദായിക സംഘടനകളുടെ നേതാക്കന്മാരായ ദേവൻ കാറേക്കാട്, കല്ലേലി രാമൻ നമ്പൂതിരി, കെ.എൻ. ഉണ്ണികൃഷ്ണൻ, എ. അച്യുതവാര്യർ, കെ.ആർ. ഹരിനാരായണൻ, സുരേഷ് മൂസ്സത്, മുരളീധര പൊതുവാൾ, പി. നന്ദകുമാർ, സതീഷ് മേനോൻ, പെരുമ്പാല വെളുത്തേടത്ത് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നരേന്ദ്ര വാര്യർ, ഇ.കെ. കേശവൻ, എ.എസ്. സതീശൻ, വിദ്യാസാഗർ തുടങ്ങിയവർ ആശംസകൾ നേർന്നു.
കാവനാട് വേദസാരയുടെ പ്രാർത്ഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങിൽ സമിതി സെക്രട്ടറി പി.എസ്. ജയശങ്കർ സ്വാഗതവും, ട്രഷറർ ഹരി വാര്യർ നന്ദിയും പറഞ്ഞു.


